കോണ്ഗ്രസ് ശിബിരം 28ന് കൽപ്പറ്റയിൽ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കളക്ടറേറ്റ് മാർച്ച് മേയ് ആറിന്
1545629
Saturday, April 26, 2025 6:02 AM IST
കൽപ്പറ്റ: ബൂത്ത്, വാർഡ്തല നേതാക്കളും മണ്ഡലം ബ്ലോക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളും സീനിയർ നേതാക്കളും ജനപ്രതിനിധികളും പോഷക സംഘടനാ നേതാക്കളും ഉൾപ്പെട്ട ശിബിരം 28ന് രാവിലെ 10 മുതൽ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോണ്ഗ്രസ് നയപ്രഖ്യാപനത്തിന്റെ ഭാഗമായ ന്യായ്പഥ് പ്രമേയത്തിന്റെ ആശയവും അതിന്റെ സാരവും ലക്ഷ്യ ബോധവും നഷ്ടപ്പെടാതെ താഴെത്തട്ടിൽ എത്തിക്കുന്നതിനായാണ് കാന്പയിൻ.
ഏപ്രിൽ എട്ടിന് ഗുജറാത്തിലെ അഹമ്മദാബാദിൽ കോണ്ഗ്രസ് വിശാല വർക്കിഗ് കമ്മിറ്റിയും എഐസിസി സമ്മേളനവും നടന്നു. ഈ സമ്മേളനത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടിയ ന്യായ്പദ്ധതി പ്രമേയം കോണ്ഗ്രസ് പാർട്ടിയുടെ സൈദ്ധ്യാന്തികവും നയപരവുമായ ദിശനിർണയിക്കുന്നത്തിന് ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും ഉൾക്കൊള്ളുന്ന സമഗ്രമായ വികസനം രാജ്യത്തിന് ആവശ്യമാണെന്ന പ്രതിബദ്ധതയ്യിൽ ഉൗന്നിനിൽക്കുന്ന പ്രഖ്യാപനമായിരുന്നു. ഇതിന്റെ ഭാഗമായാണ് ശിബിരം നടത്തുന്നത്.
അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മേയ് ആറിന് കളക്ടറേറ്റ് മാർച്ച് നടത്തും.സാധു ജനങ്ങളുടെ സർക്കാരാണെന്ന് അവകാശപ്പെടുന്ന സംസ്ഥാന സർക്കാർ മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നും തുടങ്ങി സാധാരണക്കാരന്റെ വീടിന്റെ അടുക്കളവരെ നീളുന്ന അഴിമതി കഥകളാണ് ദിനംപ്രതി പുറത്തുവരുന്നത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കറിന് ഐഎഎസ് ലൈഫ് ഭവന പദ്ധതിയുടെയും സ്വർണക്കടത്തിന്റെയും പേരിൽ ജയിലിൽ കഴിയേണ്ടി വന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം വരവിൽകവിഞ്ഞ സ്വത്ത് സന്പാദിച്ചതായി കേരള ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നു.
ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾക്ക് പുറമേ സ്വന്തം മകൾ വീണാ വിജയൻ എക്സലോജിക് കന്പനി മുഖേന സിഎംആർഎൽ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്നും കുറ്റക്കാരിയാണെന്നും വിവിധ സർക്കാർ ഏജൻസികൾ കണ്ടെത്തി. എന്നിട്ടും മുഖ്യമന്ത്രി കസേരയിൽ കടിച്ചുതൂങ്ങി സ്വന്തം ബന്ധു ജനങ്ങളെ സഹായിക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി.
ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ യോഗ്യതയില്ലാത്ത ഈ സർക്കാരിനെ കേരളത്തിലെ ജനങ്ങൾ വെറുത്തു കഴിഞ്ഞു. വന്യമൃഗ ആക്രമണത്തിൽ കഷ്ടപെടുന്ന ജനങ്ങളോട് നിസഹകരണം പ്രഖ്യാപിച്ച സർക്കാർ കടുവയുടെയും പുലിയുടെയും ആനയുടെയും ആക്രമണത്തിൽ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഏഴു മനുഷ്യ ജീവനുകളും കുറെ വളർത്തു മൃഗങ്ങളുടെയും ജീവനുകൾ പൊലിഞ്ഞിട്ടും അവരുടെ കുടുംബത്തെപോലും മാനുഷിക പരിഗണന നൽകി സഹായിക്കാൻ തയാറായിട്ടില്ല.
ഏറ്റവുമൊടുവിൽ എരുമക്കൊല്ലിയിൽ അറുമുഖൻ എന്നയാളുടെ ജീവൻ കൂടി കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടമായിരിക്കുകയാണ്. മനുഷ്യജീവനുകൾ തുടർച്ചയായി നഷ്ടമാകുന്പഴും പതിവുപല്ലവിയല്ലാതെ വന്യമൃഗ ആക്രമണത്തിന് പരിഹാരം കാണാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായനടപടികളൊന്നുമുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില 60 ഡോളറായി താഴ്ന്നിട്ടും ഇന്ധനവില കുറയ്ക്കാത്ത കേന്ദ്രസർക്കാർ നടപടി ജനദ്രോഹപരമാണെന്നും അദ്ദേഹം കുറ്റപ്പെട്ടുത്തി. കെപിസിസി അംഗം പി.പി. ആലി, ഡിസിസി വൈസ്പ്രസിഡന്റ് ഒ.വി. അപ്പച്ചൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.