പാതയോരങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു
1590013
Monday, September 8, 2025 6:44 AM IST
മാലിന്യ നിര്‍മാര്‍ജനം പ്രഖ്യാപനങ്ങളില്‍ മാത്രം
പാറശാല: മാലിന്യമുക്ത പ്രഖ്യാപനം നടത്തിയ മലയോര പഞ്ചായത്തുകളിലെ പാതയോരങ്ങളിൽ മാലിന്യം തള്ളുന്നത് കൂടുന്നതായി ആക്ഷേപം. മാലിന്യമുക്ത പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങു ന്നതല്ലാതെ പ്രാവര്‍ത്തികമാകുന്നില്ല. മാസങ്ങള്‍ക്കു മുന്‍പാണ് മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും മാലിന്യമുക്ത പദ്ധതിക്കു തുടക്കം കുറിച്ചത്.
ഗ്രാമപഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികളും ഹരിതകര്‍മ സേനയും മാലിന്യനീക്കം നടത്തുമെന്നായിരുന്നു തീരുമാനം. വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിലൊഴികെ പ്രഖ്യാപനം നടപ്പിലായില്ല. പാതയോരങ്ങളിലെ മാലിന്യനീക്കം പലയിടത്തും നടപ്പിലായില്ല.
മാലിന്യമുക്ത പ്രഖ്യാപനം നടത്തിയ പഞ്ചായത്തുകളിലും പാതയോരങ്ങളില്‍ ഭക്ഷണാവശിഷ്ടവും, ഇറച്ചിക്കടകളില്‍ നിന്നുള്ള മാലിന്യവും തള്ളിയ നിലയിലാണ്.പാറശാല മുതല്‍ വെള്ളറട വരെ നീളുന്ന അതിര്‍ത്തി മലയോര പാതയില്‍ പഞ്ചായത്ത് ലൈസന്‍സ് പോലുമില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നൂറു കണക്കിന് അറവുശാലകളില്‍ നിന്നുള്ള മാലിന്യം പാതയോരങ്ങളിലും പൊതു ഇടങ്ങളിലും തള്ളുന്നത് തുടരുകയാണ്.
പാറശാല ചെറുവാരക്കോണം സിഎസ്ഐ ലോ കോളജിനു സമീപത്തും പരശുവയ്ക്കലിലും പാതയോരത്ത് നിക്ഷേപിച്ചിട്ടുള്ള അറവുമാലിന്യം അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് കണ്ടെത്താറുള്ളത്. സ്ഥിരം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ സിസിടിവി കാമറ സ്ഥാപിച്ചാല്‍ പ്രശ്നത്തിനു പരിഹാരമാകുമെങ്കിലും പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തില്‍ നടപടി യെടുത്തിട്ടില്ല.
കുളത്തൂര്‍ പഞ്ചായത്തില്‍ പൊഴിക്കര ഭാഗത്തും മാലിന്യ നിക്ഷേപമുണ്ട്. പഞ്ചായത്തുകളിൽ മാലിന്യം സംസ്കരിക്കാന്‍ സംവിധാനമില്ലാത്തതാണ് പാതയോരങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാകുന്നതിന് പ്രധാന കാരണം. ഭക്ഷ്യ-മാംസ അവശിഷ്ടങ്ങള്‍ ചാക്കുകളില്‍ കെട്ടി രാത്രിയില്‍ പൊതു ഇടങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്നു തള്ളുന്നതിനുള്ള കാരണവും ഇതാണ്. വീടുകളില്‍നിന്നും ഹോട്ടലുകളില്‍ നിന്നും വിവാഹ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലെയും മാലിന്യങ്ങള്‍ തെരുവുനായ്ക്കളും പക്ഷികളും കൊത്തി വലിച്ചു റോഡിലും കിണറുകളിലും മറ്റും ഇടുന്നതു കാരണം പകര്‍ച്ച വ്യാധി ഭീഷണിയുമുണ്ട്.
വെള്ളറട കുന്നത്തുകാല്‍ പഞ്ചായത്തുകളുടെ പല ഭാഗങ്ങളിലും മാലിന്യനിക്ഷേപം കാണാം. ഒരു ഘട്ടത്തി ല്‍ പ്രതികളെ കണ്ടെത്തുന്നതിനു കാമറ സ്ഥാപിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. കാമറ ദൃശ്യങ്ങളില്പെടാതെ തൊട്ടടുത്തു തന്നെ മാലിന്യങ്ങള്‍ കൊണ്ടുവന്നു നിക്ഷേപിക്കുകയാണ് പുതിയരീതി.
വെള്ളറടയിലെ ആറാട്ടുകുഴി കടുക്കറ റോഡില്മുതുവാന്കോണം മുതല്‍ കടുക്കറവരെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു. കുന്നത്തുകാല്‍ പഞ്ചായത്തിലെ വണ്ടിത്തടം റോഡിലും കട്ടച്ചല്വിള കോട്ടുക്കോണം റോഡിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സമീപവുമാണു സ്ഥിരമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. കുടപ്പനമൂട്, നെടുമങ്ങാട് റോഡിലെ വാഴിച്ചലിനു സമീപവും മാലിന്യനിക്ഷേപം കാണാം.
പഞ്ചായത്തുകളില്‍ മാലിന്യം ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ മാലിന്യനിക്ഷേപം കുറയ്ക്കാനാകും. തെരുവ് നായ്ക്കളുടെ വര്‍ധനയ്ക്കും പകര്‍ച്ച വ്യാധി ഭീഷണിക്കും ഇടയാകകുന്ന മാലിന്യപ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്തുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.