ഓണം വാരാഘോഷം : സാംസ്കാരിക ഘോഷയാത്ര നാളെ
1590006
Monday, September 8, 2025 6:44 AM IST
തിരുവനന്തരം : സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിനു സമാപനം കുറിച്ചുള്ള സാംസ്കാരിക ഘോഷയാത്ര നാളെ വെള്ളയമ്പലത്തുനിന്നും ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കും.
തലസ്ഥാനനഗരിയെ താളലയ- വിസ്മയങ്ങളിൽ ആറാടിച്ചുകൊണ്ട് ആയിരത്തിൽപ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ അറുപതോളം ഫ്ളോട്ടുകളും ഘോഷയാത്രയിൽ അണിനിരക്കുന്നതാണ്. നാളെ വൈകുന്നേരം നാലിന് വെള്ളയമ്പലത്തെ മാനവീയം വീഥിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്ര ആരംഭിക്കും.
ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് 51 കലാകരന്മാർ ശംഖനാദം മുഴക്കുകയും തുടർന്ന് വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരനു കൈമാറിക്കൊണ്ട് സാംസ്കാരിക ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ചിത്രീകരിച്ചുകൊണ്ട് വിവിധ വകുപ്പുകൾ തയാറാക്കുന്ന അറുപതോളം ഫ്ളോട്ടുകൾ ഘോഷയാത്രയുടെ പ്രത്യേകതയാണ്. കൂടാതെ 91 ദൃശ്യ- ശ്രവ്യകലാരൂപങ്ങളും ഇന്ത്യൻ ആർമിയുടെ ബാന്റ് സംഘവും ഘോഷയാത്രയ്ക്കു നിറവേകും. നാനാത്വത്തിൽ ഏകത്വം എന്ന പ്രമേയം മുൻനിർത്തി ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഗ്രാമീണ കലാ രൂപങ്ങളും ഘോഷ യാത്രയിൽ ഒത്തുചേരും.
കേരളീയ പൈതൃകവും, സിനിമയും, സാഹിത്യവും, സ്ത്രീശാക്തീകരണവും, സ്ത്രീ സുരക്ഷയും ആരോഗ്യശീലങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയും, വിവിധ തരത്തിലുള്ള ജീവ സുരക്ഷാ സന്ദേശങ്ങളും ഫ്ളോട്ടുകളുടെ വിഷയങ്ങളായി അവതരിപ്പിക്കപ്പെടും.
വിജ്ഞാനവും വിസ്മയവും കൗതുകവുമുണർത്തുന്നതുമായ സാംസ്കാരിക ഘോഷയാത്ര ഒരു പോയിന്റ് കടക്കാൻ ഉദ്ദേശം ഒന്നര മണിക്കൂർ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ആനുകാലിക പ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്ളോട്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
പബ്ലിക് ലൈബ്രറിക്ക് മുന്നിൽ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വിവിഐപി പവലിയന് മുന്നിലും യൂണിവേഴ്സിറ്റി കോളജിന് മുൻവശത്തെ വിഐപി പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങൾ അവതരിപ്പിക്കും.
ഓണം വാരാഘോഷം
നിശാഗന്ധിയിൽ ജുഗൽബന്ദി വൈകുന്നേരം ആറിന്
കനകക്കുന്ന് സൂര്യകാന്തിയിൽ ഗാനമേള രാത്രി ഏഴിന്
തൈക്കാട് ഭാരത് ഭവനിൽ നൃത്തനൃത്യങ്ങൾ വൈകുന്നേരം 6.15 മുതൽ
കിഴക്കേ കോട്ട ഗാന്ധിപാർക്കിൽ കഥാപ്രസംഗം വൈകുന്നേരം 4.15 മുതൽ
പബ്ലിക് ലൈബ്രറി ഹാളിൽ കഥയരങ്ങ്, കവിയരങ്ങ് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ
വൈലോപ്പിള്ളി സംസ്കൃതിഭവനിൽ കലാമണ്ഡലം വൈഷ്ണവിയുടെ കുച്ചിപ്പുടി വൈകുന്നേരം 6.15.