രണ്ടുമാസംമുന്പ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
1464183
Sunday, October 27, 2024 1:29 AM IST
വിഴിഞ്ഞം: കാണാതായ ആളുടെ മൃതദേഹം തുറമുഖ നിർമാണത്തിന് ഏറ്റെടുത്ത വിജനമായ സ്ഥലത്ത് കണ്ടെത്തി. തൂങ്ങിയ നിലയിൽ കണ്ടെത്തി യ മൃതദേഹത്തനു രണ്ടു മാസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. കോട്ടുകാൽ പുന്നക്കുളം കുരുവിത്തോട്ടം എ.എസ്. ഭവനിൽ കൃഷ്ണൻകുട്ടി (60)യുടെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. കൃഷിപ്പണിക്കാരനായ കൃഷ്ണൻകുട്ടിയെ ഓഗസ്റ്റ് 29നാണ് വീട്ടിൽനിന്നു കാണാതായത്. സെപ്റ്റംബർ മൂന്നിനു ബന്ധുക്കൾ വിഴിഞ്ഞം പോലീസിൽ പരാതി നൽകിയിരുന്നു.
കേസെടുത്ത വിഴിഞ്ഞം പോലീസ് നടത്തിയ സിസിടിവി പരിശോധനയിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനും ഒരു കിലോമീറ്റർ അകലെ സൈക്കിളിൽ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചിരുന്നു. പിന്നെ ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
എന്നാലും പറ്റാവുന്ന തരത്തിലുള്ള എല്ലാ മാർഗവുമുപയോഗിച്ചുള്ള പോലീസിന്റെ തെരച്ചിൽ തുടരുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തിനു വെയർഹൗസ് നിർമാണത്തിനായി ഈ മേഖലയിൽ സർക്കാർ ഏക്കർ കണക്കിനു ഭൂമി വാങ്ങിയിരുന്നു. വിസിലിന്റെ മേൽനോട്ടത്തിലുള്ള സ്ഥലത്ത് ആരും പ്രവേശിക്കാറുമില്ല. അതുവഴി കടന്നുപോകുന്ന ഒരു കനാൽ വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇന്നലെ ശീമപ്ലാവ് മരത്തിൽ കെട്ടിത്തുങ്ങിയ നിലയിലുള്ള പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്.
കാണാതാകുമ്പോൾ ധരിച്ചിരുന്ന പച്ചക്കളർ ഷർട്ടും പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ആദാർ കാർഡുമാണ് മരിച്ചത് കൃഷ്ണൻകുട്ടിയാണെന്നു തെളിവായത്. ഫോറൻസിക് പരിശോധനയ്ക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭാര്യയും രണ്ടു മക്കളുമുള്ള ഇയാളുടെ ഒരു മകൻ അടുത്തകാലത്തായി അത്മഹത്യ ചെയ്തതായും പോലീസ് പറയുന്നു. ഡിഎൻഎ പരിശോധനക്കുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുമെന്നു വിഴിഞ്ഞം സി.ഐ. പ്രകാശ് അറിയിച്ചു.