സീ ആർട്ട് കല കടലോളം തുറന്ന വേദി രൂപീകരിച്ചു
1464104
Saturday, October 26, 2024 6:46 AM IST
തിരുവനന്തപുരം: കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തകർക്കായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ ’സീ ആർട്ട് കല കടലോളം’ എന്ന തുറന്ന വേദി രൂപംകൊണ്ടു.
വിവിധ മേഖലകളിൽ കടലും കടൽ ജീവിതങ്ങളും പശ്ചാത്തലമാക്കിയ അൻപതോളം കലാകാര·ാർ സീ ആർട്ടിന്റെ പ്രഥമ കൂടിവരവിൽ ഒത്തുചേർന്നു.
വെള്ളയന്പലത്തു നടന്ന കൂടിവരവ് തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. പരസ്പരം അറിയാനും ആശയങ്ങൾ പങ്കുവയ്ക്കാനും കലയെ വളർത്തുവാനും ഈ കൂട്ടായ്മ സഹായകരമാകട്ടേയെന്ന് ആർച്ച്ബിഷപ് ആശംസിച്ചു. ചടങ്ങിൽ കടൽ ജീവിതത്തിന്റെ ആഴങ്ങൾ ഒപ്പിയെടുത്ത് കടലിന്റെ ഭാഷയെയും ഭാഷാന്തരത്തെയും യാഥാർഥ്യബോധത്തോടെ പകർത്തിയ ’കൊണ്ടൽ’ സിനിമ സംവിധായകൻ അജിത് മാന്പള്ളിയെ ആദരിച്ചു.
അതിരൂപത മീഡിയ കമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലയുടെ പ്രസക്തിയെക്കുറിച്ച് വിനു ഏബ്രഹാം പ്രഭാഷണം നടത്തി. കൊണ്ടൽ സിനിമാ നിരൂപണം സി.ഇ. സുനിൽ നടത്തി.
തീരത്തു ജനിച്ചുവളർന്നു സിനിമ സംവിധായകനാകാൻ താൻ നടത്തിയ യാത്രകളെക്കുറിച്ച് അജിത് മാന്പള്ളി മറുപടി പ്രസംഗത്തിൽ വിശദീകരിച്ചു. കലാകാര·ാരുടെ കൂട്ടായ്മയുടെ സ്വീകാര്യതയും ഉത്തരവാദിത്തത്തെയും കുറിച്ച് എഴുത്തുകാരായ ബർഗ്്മാൻ തോമസും ഇഗ്നേഷ്യസ് തോമസും സംസാരിച്ചു. സീ ആർട്ടിന്റെ ഭാവിപ്രവർത്തനങ്ങളെക്കുറിച്ചു നടന്ന ചർച്ചകൾക്കുശേഷം തുടർപ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ മനോജ് ആന്േറായെ കോ ഓർഡിനേറ്ററായി തെരഞ്ഞെടുത്തു.
യുവകവി ഹരിദാസ്, ആർട്ടിസ്റ്റ് ടോമിന, കഥാകൃത്ത് വെർജിൻ, നാടക പ്രവർത്തകൻ സാജു ജാക്സണ്, ഹ്രസ്വചിത്ര സംവിധായകൻ റോബിൻ, ഗദ്യസാഹിത്യകാരൻ ജോണ്സണ് റോച്ച് എന്നിവരെ തുടർപ്രവർത്തനങ്ങൾ രൂപപ്പെടുത്തുവാനുള്ള സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.