പേരൂർക്കട എബനേസർ മാർത്തോമ ഇടവക : സുവർണ ജൂബിലി നിറവിൽ
1464102
Saturday, October 26, 2024 6:46 AM IST
തിരുവനന്തപുരം: പേരൂർക്കട എബനേസർ മാർത്തോമ ഇടവക അന്‍പതാം വർഷത്തിലേക്കു പ്രവേശിച്ചു. നാളെ രാവിലെ 7.30 ന് വിശുദ്ധ കുർബാനയോടെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമാകും.
കുടുംബപ്രതിഷ്ഠാദിന- ഇടവകദിന സ്തോത്ര ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും തിരുവനന്തപുരം- കൊല്ലം ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ ഫീലക്സീനോസ് എപ്പിസ്കോപ്പ നേതൃത്വം നൽകും.
തുടർന്ന് ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. ഐസക് മാർ ഫീലക്സീനോസ് എപ്പിസ്കോപ്പ നിർവഹിക്കും. ഡോ. ഉഷ ടൈറ്റസ് മുഖ്യപ്രഭാഷണം നടത്തും. ഇടവക വികാരി റവ. ബിനോയ് ജെ. തോമസ് അധ്യക്ഷത വഹിക്കും.
1972 ൽ പാറ്റൂർ മാർത്തോമാ ഇടവകയിൽ അംഗങ്ങളായിരുന്ന 18 കുടുംബങ്ങൾഡ ചേർന്ന് പാങ്ങയിൽ കെ.സി. ഫിലിപ്പിന്റെ ഭവനത്തിൽ ആരംഭിച്ച സണ്‍ഡേ സ്കൂൾ പിന്നീട് 1973 ൽ അന്പലമുക്കിൽ ഒരു മാർത്തോമാ കോണ്‍ഗ്രിഗേഷനു രൂപം നൽകി ആരാധന ആരംഭിച്ചു. 1974 ൽ ഒരു ചാപ്പൽ നിർമിക്കുകയും എബനേസർ എന്നു പേരിടുകയും ചെയ്തു. 1975 ഓഗസ്റ്റ് 31 വരെ ഈ ആരാധന തുടർന്നു.
1975 സെപ്റ്റംബർ ഒന്നു മുതൽ ഈ കോണ്‍ഗ്രിഗേഷനെ ഒരു ഇടവകയായി അന്നത്തെ മാർത്തോമാസഭ പരമാധ്യക്ഷനായ ഡോ. യൂഹാനോൻ മാർത്തോമാ മെത്രാപ്പോലീത്ത അംഗീകരിച്ചു.
ഇപ്പോൾ പൈപ്പ്ലൈൻ റോഡിൽ സ്ഥിതി ചെയ്യുന്ന പുതിയ ദേവാലയത്തിന്റെ കൂദാശ 1989 ഒക്ടോബർ 28 ന് മാർത്തോമാസഭയുടെ പരമാധ്യക്ഷനായിരുന്ന ഡോ. അലക്സാണ്ടർ മാർ്ത്തോമ മെത്രാപ്പോലീത്ത നിർവഹിച്ചു.