കാട്ടാക്കട വികസനം; സാമൂഹിക ആഘാത പഠന റിപ്പോർട്ട് പുറത്ത്
1463876
Friday, October 25, 2024 6:42 AM IST
കാട്ടാക്കട: കാട്ടാക്കട പട്ടണ വികസനവുമായി ബന്ധപ്പെട്ട സാമൂഹിക ആഘാതപഠന റിപ്പോർട്ട് പുറത്ത്. സർക്കാർ സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങളുടെത് ഉൾപ്പെടെ ഒന്നര ഏക്കർ ഭൂമി ഏറ്റെടുക്കണം.
ഒഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസവും നൽകണം നഗര വികസനത്തിന് വേണ്ടി മരാമത്ത് വകുപ്പ് തയാറാക്കിയ ഡിപിആർ(ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട്) സാമൂഹിക ആഘാത പഠന റിപ്പോർട്ടിലാണ് ഈ ശിപാർശ. പെരുംകുളം, കുളത്തുമ്മൽ, വീരണകാവ് വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമിയാണ് വികസനത്തിനു വേണ്ടി ഏറ്റെടുക്കേണ്ടത്.
ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും ഇരുവശങ്ങളിലൂമായി 182 ഉടമകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്. നാല് വീടുകൾ പൂർണമായും പൊളിക്കേണ്ടി വരും.ഏഴു വീടുകൾ ഭാഗികമായും എട്ടു വീടുകളെ ചെറിയ തോതിലും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ബാധിക്കും.
ഇപ്പോൾ കണക്കാക്കപെട്ട 160 കടകളിൽ 12 കടകളെ പൂർണമായും 76 കടകളെ ഭാഗികമായും 83 കടകളെ ചെറിയ തോതിലും ബാധിക്കും.
18 വ്യാപാര സ്ഥാപനങ്ങളുടെ പാർക്കിംഗ് ഏരിയ പൂർണമായി നഷ്ടമാകും. പട്ടണ വികസന പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് സുരക്ഷിതവും സുഗമമായ താമസം ഉറപ്പ് വരുത്തണമെന്നും, ഉപജീവനം നഷ്ടമാകാത്ത നിലയിൽ പുനരധിവാസം ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
കിടപ്പാടവും ഉപജീവനവും ഒരുമിച്ച് നഷ്ടമാകുന്ന കുടുംബങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം. പദ്ധതി പ്രദേശത്ത് വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ മൂന്ന് വർഷമോ അതിൽ അധികമോ ആയി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വാടകക്കാരെയും തൊഴിലാളികളേയും മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തിനു പരിഗണിക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.
അതിനിടെ തെക്കൻ മലയോര പട്ടണമായ കാട്ടാക്കടയുടെ വികസനത്തിനായി രൂപകൽപ്പന ചെയ്ത ടൗൺ വികസന പദ്ധതി വീണ്ടും ഇഴയുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. 2022 ൽ പൂർത്തിയാകുമെന്ന പറഞ്ഞ പദ്ധതിയാണിത്. നൂറുകോടിയുടെ വികസന പദ്ധതിയാണ് കാട്ടാക്കയിൽ നടപ്പിലാക്കാൻ 2019 ലെ വാഗ്ദാനമായിരുന്നത്.
ഇതിന്റെ ഭാഗമായി ടൗണിൽ സ്ഥലമേറ്റെടുക്കുന്നതിനുള്ള അതിർത്തി കല്ലുകൾ സ്ഥാപിക്കുകയും ചെയ്തു.