അമ്പലമുക്കിൽ പ്രിമോപൈപ്പ് പൊട്ടി : റോഡ് തകർന്നു, ജലവിതരണം മുടങ്ങി
1464106
Saturday, October 26, 2024 6:47 AM IST
പേരൂര്‍ക്കട: അമ്പലമുക്ക് സാന്ത്വന ജംഗ്ഷന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം പൂര്‍ണമായി മുടങ്ങി. പേരൂര്‍ക്കടയില്‍ നിന്ന് മുട്ടട, പരുത്തിപ്പാറ വഴി വിവിധ സ്ഥലങ്ങളിലേക്ക് ജലം വിതരണം ചെയ്യുന്ന 400 എംഎം പ്രിമോ പൈപ്പാണ് പൊട്ടിയത്.
ഇന്നലെ രാവിലെ വന്‍ ശബ്ദത്തോടുകൂടി പൈപ്പ് പൊട്ടുകയായിരുന്നു. വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയതോടെ 100 മീറ്ററോളം ഭാഗത്തെ ടാര്‍ ഇളകി റോഡും തകർന്നു.
പൈപ്പ് പൊട്ടി അരമണിക്കൂറിന് ശേഷമാണ് വാല്‍വ് അടയ്ക്കാന്‍ സാധിച്ചത്.
ഒരാഴ്ച മുമ്പ് ടാര്‍ ചെയ്ത റോഡാണ് തകര്‍ന്നു തരിപ്പണമായത്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടുമണിക്കാണ് പൈപ്പിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചത്. പിളര്‍ന്ന് മാറിയ പ്രിമോ പൈപ്പിന്റെ സ്ഥാനത്ത് പുതിയ പൈപ്പ് വിളക്കി ചേര്‍ത്താണ് അറ്റകുറ്റപ്പണി നടത്തിയത്.
അമ്പലമുക്കില്‍ നിന്ന് പരുത്തിപ്പാറ വഴി കടന്നുപോകുന്ന പ്രിമോപൈപ്പ് കാലാവധി കഴിഞ്ഞതാണെന്ന് ആരോപണം ഉണ്ട്. ഏകദേശം 30 വര്‍ഷം കാലാവധി പറയുന്ന പൈപ്പ് 35-40 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞതായി നാട്ടുകാർ ആരോപിക്കുന്നു. ജെസിബി ഉപയോഗിച്ച് റോഡ് കുഴിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചതോടുകൂടി അമ്പലമുക്ക് ജംഗ്ഷനില്‍ നിന്ന് സാന്ത്വനം ജംഗ്ഷന് വഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
ഇതോടുകൂടി വാഹനങ്ങള്‍ വഴി തിരിച്ചു വിടുകയായിരുന്നു. മുട്ടട, പരുത്തിപ്പാറ, മെഡിക്കല്‍ കോളജ്, എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള വാഹനങ്ങള്‍ അമ്പലമുക്കില്‍ നിന്ന് കവടിയാര്‍ ജംഗ്ഷനില്‍ എത്തി കുറവന്‍കോണം വഴിയാണ് കടന്നുപോയത്.
പൈപ്പ് പൊട്ടിയത് മൂലം അമ്പലമുക്ക് ജംഗ്ഷന്, വയലിക്കട, മുട്ടട, കുറവന്‍കോണം, പരുത്തിപ്പാറ, പട്ടം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ജലം മുടങ്ങി. ടാങ്കര്‍ ലോറികളില്‍ ജലം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളതായി വാട്ടര്‍ അഥോറിറ്റി അറിയിച്ചു.
തിരുവനന്തപുരം നഗരസഭയും ടാങ്കര്‍ ലോറികളില്‍ ജലം എത്തിക്കുന്നുണ്ട്. അറ്റകുറ്റപ്പണി രാവിലെ എട്ടിന് പൂര്‍ത്തിയാക്കി പമ്പിംഗ് പുനരാരംഭിക്കുമെന്ന് വാട്ടര്‍ അഥോറിറ്റി കവടിയാര്‍ സെക്ഷന്‍ അറിയിച്ചു. ഇന്ന് ഉച്ചയോടുകൂടി ഉയര്‍ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥലത്തും ജലവിതരണം സാധാരണ നിലയിലാകുമെന്ന് വാട്ടര്‍ അഥോറിറ്റി വ്യക്തമാക്കി.