വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത് 17ന് : കൊലപാതകമെന്നു തെളിഞ്ഞു; മകളും ചെറുമകളും അറസ്റ്റിൽ
1463864
Friday, October 25, 2024 6:33 AM IST
ചിറയിൻകീഴ്: ആഴൂർ റെയിൽവേ ഗേറ്റിനു സമീപം വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ശിഖാ ഭവനിൽ നിർമല (75) യെയാണ് കഴിഞ്ഞ 17ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ നിർമലയുടെ മൂത്തമകൾ ശിഖ, ചെറുമകൾ ഉത്തര എന്നിവരെയാണ് അറസ്റ്റുചെയ്തത്.
നിർമലയുടെ സ്വത്തും ചിറയിൻകീഴ് സഹകരണ ബാങ്കിലെ സ്ഥിരനിക്ഷേപവും ഉൾപ്പെടെയുള്ള സന്പാദ്യങ്ങളും തങ്ങൾക്കു നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായി ശിഖയും ഉത്തരയും പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.
കഴിഞ്ഞ 14ന് നിർമലയുടെ വീട്ടിലെ ഷെഡ്ഡിന്റെ താക്കോൽ കാണാത്തതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ തകർക്കം നടന്നിരുന്നു. തകർക്കത്തെ തുടർന്ന് ബെൽറ്റുപോലുള്ള വസ്തു ഉപയോഗിച്ചു പ്രതികൾ നിർമലയുടെ കഴുത്തിൽ ചുറ്റിവരിഞ്ഞതാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.
നാട്ടുകാരോട് വലിയ അടുപ്പം കാണിക്കാത്ത പ്രതികൾ 17നാണ് നിർമലയ്ക്കു സുഖമില്ലെന്നു നാട്ടുകാരെ അറിയിച്ചത്. അപ്പോഴേക്കും നിർമലയുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു.
നിർമല മരണപ്പെട്ടു കിടക്കുന്പോഴും ഇവരുടെ സ്വത്തുക്കൾ തങ്ങളുടെ പേരിലേക്കു മാറ്റുന്നതിനുള്ള നടപടികൾക്കു ശ്രമിക്കുകയായിരുന്നു ശിഖയും ഉത്തരയും. നിർമലയുടെ മരണവിവരം നാട്ടുകാരും ബന്ധുക്കളും അറിയാതിരിക്കാൻ ഈ ദിവസങ്ങളിലെല്ലാം വീട്ടിലേക്ക് എത്തിച്ചിരുന്ന പാൽക്കുപ്പികൾപോലും പ്രതികൾ എടുത്തുമാറ്റുകയും അസ്വാഭാവികമായി ഒന്നും സംഭിച്ചിട്ടില്ലെന്ന് വരുത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
നിർമലയ്ക്കു ശിഖയെക്കൂടാതെ മറ്റു രണ്ടു പെൺമക്കൾക്കൂടിയുണ്ട്. ഒരാൾ അമേരിക്കയിലും മറ്റൊരാൾ കവടിയാറിലും ഉയർന്ന സാന്പത്തിക സ്ഥിതിയിലാണ് താമസിക്കുന്നത്. മക്കൾ മൂന്നുപേരിലുംവച്ച് സാന്പത്തിക സ്ഥിതിയിൽ മോശമായിരുന്നത് ശിഖയുടെ കുടുംബമാണ്. ഇതെല്ലാമാണ് നിർമലയുടെ സ്വത്തുകൾ കൈക്കലാക്കുന്നതിനായി ശിഖയേയും മകളേയും പ്രേരിപ്പിച്ചതിനു പിന്നിലെ കാരണങ്ങൾ.
സിസിടിവി ദൃശ്യങ്ങളുടേയും ഫോൺ കോളുകളുടേയും അടിസ്ഥാനത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചിറയിൻകീഴ് സിഐ വി.എസ്. വിനേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ മനു, ശ്രീബു, മനോഹർ, പോലീസുകാരായ അജിത്, ഹാഷിം, ദിവ്യ, ശ്രീലത, വിഷ്ണു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.