റവന്യു ജില്ലാ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് : കളം വാണത് മഴ
1464100
Saturday, October 26, 2024 6:46 AM IST
കാര്യവട്ടം: റവന്യു ജില്ലാ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കളം വാണത് പെരുമഴ. മീറ്റിന്റെ ആദ്യദിനം പെയ്ത അതിശക്തമായ മഴ കായികതാരങ്ങളേയും സംഘാടകരേയും ഒരേപോലെ വലച്ചു. ആദ്യ ദിനത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സബ്ജില്ലാ തലത്തില്‍ വര്‍ക്കലയാണ് മുന്നില്‍.
രണ്ട് വെള്ളിയും ഉള്‍പ്പെടെ ഏഴു പോയിന്റുമായി വര്‍ക്കല ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് ഒരു വെള്ളിയുമായി മൂന്നു പോയിന്റോടെ നെടുമങ്ങാട് രണ്ടാമതുമുണ്ട്.
തിരുവനന്തപുരം സൗത്ത്, കണിയാപുരം, ബാലരാമപുരം, പാറശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര, തിരുവനന്തപുരം നോര്‍ത്ത് സബ് ജില്ലകളുടെ ആദ്യ ദിനത്തെ സമ്പാദ്യം ഓരോ വെങ്കലം വീതവുമാണ്.
സബ് ജില്ലാ തലത്തിലുള്ള ചാമ്പ്യന്മാരെ തെരഞ്ഞെടുക്കുന്നതിന് സ്പോര്‍ട്സ് സ്കൂളുകളുടെ മെഡലുകളോ പോയിന്റ് പരിഗണിക്കില്ല.
സ്പോര്‍ട്സ് സ്കൂളുകള്‍ കീഴടക്കിയ ആദ്യദിനം
ജി.വി രാജാ, ശ്രീ അയ്യങ്കാളി സ്പോര്‍ട്സ് സ്കൂളുകളുടെ സമ്പൂര്‍ണ ആധിപത്യത്തിനാണ് ആദ്യദിനം കാര്യവട്ടം എല്‍എന്‍സിപി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മീറ്റിലെ ആദ്യ മത്സര ഇനമായ സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ജി.വി രാജാ സ്പോർട്ട്സ് സ്കൂളിലെ അര്ജുന് പ്രമോദ് നാല് മിനിറ്റ് 22.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണത്തിന് ഉടമയായി.
അയ്യങ്കാളി സ്പോര്‍ട്സ് സ്കൂളിലെ എം. വി അമല്‍കൃഷ്ണ(4: 37.78 ) വെള്ളിയ്ക്ക് ഉടമയായപ്പോള്‍ തെക്കാട് മോഡല്‍ സ്കൂളിലെ എ. ശിവപ്രകാശ്(4: 36.28) വെങ്കലവും നേടി. സീനിയര്‍ പെണ്‍കുട്ടികളില്‍ ജി.വി രാജയുടെ ഡി. ദീനു അലക്സ്(5:37.08) സ്വര്‍ണവും അയ്യങ്കാളി സ്പോര്‍ട്സ് സ്കൂളിലെ താരങ്ങളായ സാന്ദ്രാ സന്തോഷ്(5: 49.78) വെള്ളിയും സി.എസ് സൂര്യ (6: 04.72) വെങ്കലവും നേടി.
ഈ ഇനത്തില്‍ ജൂണിയര്‍ ആണ്‍കുട്ടികളില്‍ ജിവി. രാജയുടെ എ. ശിവപ്രസാദ് സ്വര്‍ണം നേടിയപ്പോള്‍ പെണ്‍കുട്ടികളില്‍ അയ്യങ്കാളി സ്പോര്‍ട്സ് സ്കൂളിലെ കെ.എസ് സൂരജയ്ക്കാണ് ഒന്നാം സ്ഥാനം.
ഒന്‍പതിന് ആരംഭിക്കേണ്ട മത്സരം തുടങ്ങിയത് ഉച്ചയ്ക്ക്
കാര്യവട്ടം: രാവിലെ ഒന്‍പതിന് ആരംഭിക്കേണ്ട മത്സരം മഴമൂലം മണിക്കൂറുകളോളം വൈകി ആരംഭിച്ചത് ഉച്ചയ്ക്ക് 12.30 ന് . ഇതേ തുടര്‍ന്ന് ഇന്നലെ നടത്തേണ്ട നിരവധി മത്സര ഇനങ്ങള്‍ ഇന്നത്തേയക്ക് മാറ്റി. ഡിസ്കസ് ത്രോ, ഹാമര്‍ ത്രോ, ഷോട്ട് പുട്ട്, 3000 മീറ്റര്‍ ഓട്ടം, റിലേ മത്സരങ്ങളാണ് ഇന്നത്തേക്ക് മാറ്റിയത്.
രാവിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതോടെ ആദ്യദിനം മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കപോലുമുണ്ടായി. മഴക്ക് താല്കാലിക ശമനമുണ്ടായതോടെയാണ് ഉച്ചക്ക് 12.30 ന് മത്സരം ആരംഭിക്കാനായത്.
എന്നാല്‍ മഴമൂലം ത്രോ ഇനങ്ങള്‍ മാറ്റിവെക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചതോടെ ഒരുവിഭാഗം രക്ഷിതാക്കളും കുട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി.
അതിരാവിലെ മുതല്‍ മത്സരങ്ങള്‍ക്കായി കാത്തിരിക്കുന്ന കുട്ടികളോട് നീതികേടാണ് കാണിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. എന്നാല്‍ മഴയില്‍ ത്രോ ഇനങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും ശനിയാഴ്ച രാവിലെ തന്നെ ഈ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും സംഘാടകര്‍ ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം തണുത്തത്.
ഒടുവില്‍ സമയം വൈകിയതുമൂലം 3000 മീറ്റര്‍ ഓട്ടം മത്സരങ്ങളും റിലേയും ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.