വയലാറിന്റെ ആരാധകനായി പന്ന്യൻ രവീന്ദ്രൻ..!
1463867
Friday, October 25, 2024 6:33 AM IST
തിരുവനന്തപുരം: ""തിരുവനന്തപുരത്തുവച്ചാണു വയലാറിനേയും ജി. ദേവരാജനേയും യേശുദാസിനേയും ഞാൻ കാണുന്നതും പരിചയപ്പെടുന്നതും. ഉള്ളിലെ ആരാധാനകൊണ്ട് ഞാൻ വയലാറിനെ ഒന്നു തൊട്ടു. പിന്നീട് എന്റെ നാടായ കണ്ണൂരിൽ പോയപ്പോൾ വയലാറിനെ തൊട്ടകാര്യം നാട്ടുകാരോട് പറഞ്ഞു.
വലിയ അഭിമാനത്തോടെ, ആവേശത്തോടെ, എന്റെ നാട്ടുകാർ എന്നെ തൊട്ടു.! നമ്മുടെ നാടിനുവേണ്ടി അത്രയ്ക്കു വലിയ സംഭാവനകളാണ് വയലാർ നൽകിയിട്ടുള്ളത്....'' മുൻ എംപി പന്ന്യൻ രവീന്ദ്രന്റേതാണ് ഈ വാക്കുകൾ. വയലാർ രാമവർമ സാംസ്കാരിക വേദിയുടെ സാംസ്കാരിക ഉത്സവത്തിന്റെ നാലാം ദിവസം വയലാർ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ. കാർത്തിക തിരുനാൾ തീയറ്ററിലായിരുന്നു സമ്മേളനം.
വയലാർ രാമവർമയെപ്പോലെ മലയാളികളുടെ ഹൃദയത്തിൽ പ്രവേശിച്ച മറ്റൊരു ഗാനരചയിതാവ് വേറെയില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വയലാറിന്റെ കവിതയിലൂടെ മലയാളത്തിന്റെ മുന്നിലെത്തിയ ആയിഷയും രണ്ടുകാലിലും മന്തുള്ള കുണ്ടുണ്ണി മേനോനും ഇന്നും മാഞ്ഞുപോയിട്ടില്ല.
തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടന സമ്മേളനത്തിനുവേണ്ടി വയലാർ എഴുതിയ ബലികുടീരങ്ങളെ... അവിസ്മരണീയമായ വിപ്ലവഗാനമായി ഇന്നും നിലനില്ക്കുന്നു. വയലാർ രാമവർമ വനിതാ സാംസ്കാരിക വേദി പ്രസിഡന്റ് സതി തന്പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ ജി. ശ്രീറാം ആശംസ നേർന്നു പ്രസംഗിച്ചു. ഇന്നലെയുടെ പിന്നണി ഗായിക ലളിതാ തന്പി, പ്രസീത തുടങ്ങിയവർ പങ്കെടുത്തു.
വനിതാ സാംസ്കാരിക വേദി സെക്രട്ടറി മിനി ദീപക് സ്വാഗതവും സാംസ്കാരിക വേദി കണ്വീനർ ജി. വിജയകുമാർ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് ജി. ശ്രീറാം, പ്രമീള, കാഞ്ചന ശ്രീറാം തുടങ്ങിയവർ പങ്കെടുത്ത ഗാനസന്ധ്യ നടന്നു. നേരത്തേ നൂറുൽ ഇസ്ലാം സർവകലാശാല അവതരിപ്പിച്ച നൃത്തപരിപാടി അരങ്ങേറി.