സഹകരണ ബാങ്കുകളിലെ ക്രമക്കേട്: ശക്തമായ പരിശോധനയ്ക്കു സിപിഎം
1463862
Friday, October 25, 2024 6:33 AM IST
തിരുവനന്തപുരം: പാർട്ടി ഭരണസമിതികളുള്ള ജില്ലയിലെ സഹകരണ ബാങ്കുകളിലെ പ്രവർത്തനങ്ങൾ പരിശോധിക്കാനൊരുങ്ങി സിപിഎം. നേമം സർവീസ് ബാങ്കിലെ സാന്പത്തിക ക്രമക്കേടുകൾ പുറത്തുവന്ന സാഹചര്യത്തിലാണു തീരുമാനം.
പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ ഉൾപ്പെടെ ബോർഡ് പ്രസിഡന്റുമാരായുള്ള ബാങ്കുകൾക്കെതിരെ പരാതികൾ വന്ന സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കൂടി നിർദേശമനുസരിച്ചാണു തീരുമാനം. സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടു പ്രകാരം ശക്തമായ പരിശോധന നടത്താൻ ബോർഡ് പ്രസിഡന്റുമാർക്കു സിപിഎം നിർദേശം നൽകി.
ഓഡിറ്റു റിപ്പോർട്ടു ബോർഡ് ചർച്ച ചെയ്യാതെ മറച്ചുവയ്ക്കുന്നൂവെന്ന ഗുരുതരമായ ആരോപണമുണ്ട്. സഹകരണ ബാങ്കുകൾ ആരംഭിച്ച അനുബന്ധ സ്ഥാപനങ്ങൾ മിക്കതും നഷ്ടത്തിലാണ്. നീതി മെഡിക്കൽ സ്റ്റോറുകൾ മാറ്റി നിർത്തിയാൽ വലിയ നഷ്ടമാണ് ഇത്തരം സ്ഥാപനങ്ങൾ തുടങ്ങിയതിലൂടെ ബാങ്കുകൾക്ക് ഉണ്ടായിട്ടുള്ളത്. ഓഡിറ്റ് റിപ്പോർട്ടു പ്രകാരം നടപടികൾ സ്വീകരിക്കുന്ന ബാങ്കുകൾ മാത്രമാണു സാന്പത്തിക നഷ്ടമില്ലാതെ മുന്നോട്ടു പോകുന്നത്.
സിപിഎം നേതൃത്വത്തിലുള്ള ബോർഡുകൾ ഭരിക്കുന്ന സഹകരണ ബാങ്കുകൾക്കെതിരെ സാന്പത്തിക ക്രമക്കേടുകൾ ഉയർന്നുവരുന്നതു പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. സ്ഥിരം നിക്ഷേപകർക്കു പണം തിരികെ നൽകാനാകാത്ത സ്ഥിതിയാണു ജില്ലയിലെ പ്രധാനപ്പെട്ട ബാങ്കുകളിൽപോലും ഉണ്ടായിരിക്കുന്നത്.
അർഹതയില്ലാത്ത നിയമനങ്ങൾ, ബന്ധുനിയമനം, സ്ഥിരം നിക്ഷേപമെടുത്തു സ്ഥലം വാങ്ങൽ തുടങ്ങിയ പ്രവൃത്തികളി ലൂടെ കോടികളാണു ബാങ്കുകൾക്കു നഷ്ടം. ഇപ്പോൾ ബാങ്കുകൾ നൽകിയിട്ടുള്ള ലോണുകളെല്ലാം തിരിച്ചടച്ചാൽപോലും നിലനിൽക്കാൻ പറ്റാത്ത ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയാണു ജില്ലയിലെ പ്രധാനപ്പെട്ട ബാങ്കുകൾ അഭിമുഖീകരിക്കുന്നത്.
നിക്ഷേപകർ പണം തിരികെ ലഭിക്കാനായി ബാങ്കുകൾക്കു മുന്നിൽ പ്രതിഷേധിക്കുന്ന അവസ്ഥയുണ്ട്. സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനു പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾക്കെതിരെ ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം ബാങ്കുകളിലെ പ്രസിഡന്റുമാർ മിക്കതും പാർട്ടി ജില്ലാ നേതൃത്വത്തിലുള്ളവരാണ്. ഇതാണു നേതൃത്വത്തേയും കുഴക്കുന്നത്.