കോട്ടാങ്ങൽ: കൃഷിഭവനുകളെ ആധുനികവത്കരിക്കുകയും കര്‍ഷകര്‍ക്ക് നൂതന സാങ്കേതിക വിദ്യയിലൂടെ മികച്ച സേവനം ഉറപ്പാക്കുകയുമാണ് സ്മാര്‍ട്ട് കൃഷിഭവനിലൂടെ ലക്ഷ്യമെന്ന് മന്ത്രി പി. പ്രസാദ്. കോട്ടാങ്ങല്‍ സ്മാര്‍ട്ട് കൃഷിഭവന് ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മികച്ച കെട്ടിടവും അനുബന്ധ സൗകര്യങ്ങളും മാത്രമല്ല സമയബന്ധിതമായും കൃത്യതയോടെയും കര്‍ഷകര്‍ക്ക് സേവനം നല്കുമ്പോള് കൃഷിഭവനുകള്‍ സ്മാര്‍ട്ടാകും.
കൃഷി ഓഫീസര്‍മാര്‍ കൃഷിയിടം സന്ദര്‍ശിച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ മനസിലാക്കുമ്പോഴാണ് സ്മാര്‍ട്ടെന്ന പദം പൂര്‍ണമാകുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടായി. 2023-2024 വര്‍ഷം 4.65 ശതമാനം വളര്‍ച്ച കെവരിച്ചു. ദേശീയ ശരാശരിയേക്കാള്‍ ഏറെ ഉയര്‍ന്നതാണ് ഇത്. ദേശീയ ശരാശരി താഴോട്ട് പോകുമ്പോഴാണ് സംസ്ഥാനം മുന്നേറിയത്. "ഞങ്ങളും കൃഷിയിലേക്ക്', "കൃഷികൂട്ടങ്ങള്‍' തുടങ്ങിയ പദ്ധതി കൃഷിയെ കൂടുതല്‍ ജനകീയമാക്കി. 23,500 ഓളം കൃഷികൂട്ടങ്ങള്‍ സംസ്ഥാനത്തുണ്ട്.
ഒരു കൃഷിഭവന് ഒരു മൂല്യവര്‍ധിത ഉല്പന്നം ഉണ്ടാക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടു വച്ചിരുന്നു. കേരളഗ്രോ എന്ന പേരില്‍ 1000 ത്തോളം മൂല്യവര്‍ധിത ഉല്പന്നങ്ങള് ഇപ്പോള്‍ വിപണിയിലുണ്ട്. കേരളത്തിലെ 15 ഓളം ഷോറൂമുകള്‍ക്ക് പുറമെ ഓണ്‍ലൈനായും കേരളഗ്രോ വില്പന നടത്തുന്നുണ്ട്. 2031 ഓടെ കര്‍ഷകര്‍ക്കെല്ലാം സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും മന്ത്രി വൃക്തമാക്കി.
പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, വൈസ് പ്രസിഡന്റ് ആനി രാജു, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വൈസ് പ്രസിഡന്റ് എം. എ. ജമീല ബീവി, സ്ഥിരം സമിതി അധ്യക്ഷരായ കെ. ആർ. കരുണാകരന്, ദീപ്തി ദാമോദരന്‍, ജോളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (എക്സ്റ്റന്‍ഷൻ) എസ് സപ്ന പദ്ധതി വിശദീകരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുളത്തൂര്‍മുഴി ദേവി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ജൈവ ഉല്പാദനോപാധികൾ, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചിരുന്നു.
Tags : Agriculture nattuvishesham local