മോദിയുടെ രണ്ടാം ടേമിൽ കഴിഞ്ഞ അഞ്ചു വർഷമായി ഡെപ്യൂട്ടി സ്പീക്കർ പദവി ആർക്കും നൽകാത്തതിനാൽ സ്ഥാനം ഒഴിഞ്ഞുകിടന്നു. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്ക് ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ പാർട്ടികളുടെയും പിന്തുണ ഉറപ്പാക്കുന്നതാണ് അതുവരെയുണ്ടായിരുന്ന കീഴ്വഴക്കം.
സ്പീക്കർസ്ഥാനത്തേക്ക് മത്സരം ഇതു നാലാം തവണ ന്യൂഡൽഹി: ലോക്സഭാ സ്പീക്കർസ്ഥാനത്തേക്ക് മത്സരം നടക്കുന്നത് ഇതു നാലാംതവണ. ഇതിനുമുന്പ് 1952, 1967, 1976 വർഷങ്ങളിലാണ് സ്പീക്കർസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
1952ൽ കോൺഗ്രസിലെ ജി.വി. മാവ്ലങ്കറാണ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. മാവ്ലങ്കർ 394 വോട്ട് നേടിയപ്പോൾ എതിരാളി ശാന്താറാം മോറെയ്ക്ക് 55 വോട്ടാണു ലഭിച്ചത്. 1967ൽ സ്പീക്കർസ്ഥാനത്തേക്കു മത്സരിച്ചു വിജയിച്ചത് കോൺഗ്രസിലെ നീലം സഞ്ജീവ റെഡ്ഢിയായിരുന്നു. ടി. വിശ്വനാഥം ആയിരുന്നു എതിരാളി. റെഡ്ഢി 278 വോട്ടും വിശ്വനാഥം 207 വോട്ടും നേടി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ അഞ്ചാം ലോക്സഭയുടെ അഞ്ചാം സമ്മേളനം ഒരു വർഷത്തേക്കു നീട്ടിയിരുന്നു. 1975 ഡിസംബർ ഒന്നിന് അന്നത്തെ സ്പീക്കർ ജി.എസ്. ധില്ലൻ രാജിവച്ചു. തുടർന്ന് 1976 ജനുവരി അഞ്ചിന് കോൺഗ്രസിലെ ബലിറാം ഭഗത് ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ഭഗത് 344 വോട്ട് നേടിയപ്പോൾ എതിർസ്ഥാനാർഥിയായ ജനസംഘം നേതാവ് ജഗന്നാഥ്റാവു ജോഷിക്ക് 58 വോട്ട് മാത്രമാണു ലഭിച്ചത്.