കേജരിവാളിനെതിരായ ഇഡിയുടെ ആരോപണം ഒരു തെളിവുമില്ലാത്തതാണെന്ന് അഭിഭാഷകൻ കോടതിയിൽ ആവർത്തിച്ചു. പിഎംഎൽഎ പ്രകാരം സമർപ്പിച്ച ഒരു കുറ്റപത്രത്തിലും കേജരിവാളിന്റെ പേരില്ല. ഇഡി സ്വതന്ത്ര ഏജൻസിയാണോ അതോ ചില രാഷ്ട്രീയ യജമാനന്മാരുടെ കൈയിലെ പാവയാണോയെന്നും വിക്രം ചൗധരി ചോദിച്ചു.
മദ്യനയ അഴിമതിക്കേസിലെ സാന്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാതെ തിഹാർ ജയിലിൽ കഴിഞ്ഞ കേജരിവാളിന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേയ് പത്തിന് 20 ദിവസത്തെ ഇടക്കാല ജാമ്യം സുപ്രീംകോടതി അനുവദിച്ചിരുന്നു.
ഡൽഹി മദ്യനയത്തിൽ ഇടനിലക്കാരനായി നിന്ന് കേജരിവാൾ 100 കോടി രൂപ വാങ്ങിയെന്നും ഇതിൽ 40 കോടി ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിനിയോഗിച്ചെന്നുമായിരുന്നു ഇഡിയുടെ വാദം.
കേസിൽ അറസ്റ്റിലായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. നേരത്തെ അറസ്റ്റിലായ ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗിന് ജാമ്യം ലഭിച്ചിരുന്നു. ഇഡി അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് കെ. കവിതയും ജയിലിലാണ്.