പഴയ പാർലമെന്റ് മന്ദിരത്തിന്റെ (സംവിധാൻ സദൻ എന്ന് പുനർനാമകരണം) ഏഴാം നന്പർ ഗേറ്റിനു സമീപം പഴയ കെട്ടിടത്തിന് അഭിമുഖമായാണു മഹാത്മാഗാന്ധിയുടെയും ഡോ. അംബേദ്കറിന്റെയും പ്രതിമ മാറ്റി സ്ഥാപിച്ചത്. പാർലമെന്റിന്റെ ഒരു വശത്തുള്ള ലൈബ്രറി ബിൽഡിംഗിന്റെ പിൻഭാഗം വരെ ഇപ്പോൾ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. മഹാറാണ പ്രതാപ്, മോത്തിലാൽ നെഹ്റു, ജ്യോതിബ ഫൂലെ, ബസവേശ്വര, രഞ്ജിത് സിംഗ് എന്നിവർ മുതൽ ബിർസ മുണ്ട, ചൗധരി ദേവിലാൽ തുടങ്ങിയവർ വരെയുള്ളവരുടെ പ്രതിമകൾ പുതിയ "പ്രേരണ സ്ഥലി’ലുണ്ട്.
പാർലമെന്റ് സമുച്ചയത്തിൽ ദേശീയ നേതാക്കളുടെയും പാർലമെന്റേറിയന്മാരുടെയും ഛായാചിത്രങ്ങളും പ്രതിമകളും സ്ഥാപിക്കുന്നതിനുള്ള കമ്മിറ്റിയിൽ ചർച്ച ചെയ്താണു തീരുമാനങ്ങളെടുക്കേണ്ടത്. ഈ സമിതി അടുത്തിടെയെങ്ങും യോഗം ചേരുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി.
എന്നാൽ, കാലാകാലങ്ങളിൽ ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തിയിരുന്നുവെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള അവകാശപ്പെട്ടു. പ്രതിമകൾ മാറ്റി സ്ഥാപിക്കുന്ന തീരുമാനങ്ങൾ ലോക്സഭാ സ്പീക്കറുടെ ഓഫീസിന്റെ പരിധിയിൽ വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.