അതിനിടെ വിദ്യാർഥി യൂണിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അവരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പു നൽകി. എന്നിട്ടും വൈസ് ചാൻസലർ കൂടിക്കാഴ്ചയ്ക്ക് തയാറാകാതിരുന്നതോടെയാണ് വിദ്യാർഥികൾ പ്രതിഷേധം തുടർന്നത്.
ഇത് ചരിത്രദിവസമാണെന്നും വിദ്യാർഥികൾ ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണ് ബാരിക്കേഡുകൾ മറികടന്ന് തങ്ങൾക്ക് മന്ത്രിയെ കാണാനായതെന്നും വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് പറഞ്ഞു.
ജെഎൻയു വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ ബിജെപി വിദ്യാർഥി സംഘടനയായ എബിവിപി ഒഴികെയുള്ള വിദ്യാർഥി സംഘടനകളെല്ലാം സമരത്തിൽ പങ്കെടുത്തു. ഫീസ് വർധനയ്ക്കു പുറമേ ഹോസ്റ്റൽ നിയമ പരിഷ്കരണം, വസ്ത്രധാരണ നിയന്ത്രണം എന്നിവയ്ക്കെതിരേയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
കൃഷിക്കാരുടെയും തെരുവ് കച്ചവടക്കാരുടെയും മക്കളായ തങ്ങൾ ഇത്രയധികം ഫീസ് എങ്ങനെ അടയ്ക്കുമെന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്. ജെഎൻയു വിദ്യാർഥി യൂണിയനുമായി ചർച്ച ചെയ്യാതെയാണ് ഹോസ്റ്റൽ ഫീസ് വർധനയും വസ്ത്രധാരണ നിയന്ത്രണവും അടക്കമുള്ള പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയതെന്നാണു വിദ്യാർഥികൾ ആരോപിക്കുന്നത്.
എന്നാൽ, വിദ്യാർഥി സമരങ്ങൾ സർവകലാശാലയുടെ അക്കാഡമിക് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും രാജ്യമൊട്ടാകെ നിന്നുള്ള വിദ്യാർഥികളുടെ പഠനം തടസപ്പെട്ടുവെന്നും സർവകലാശാല അധികൃതർ കുറ്റപ്പെടുത്തി.