പൊതുപരീക്ഷാ പ്രക്രിയയിൽ ആവശ്യമായ പരിഷ്കരണത്തോടൊപ്പം ഡാറ്റാ സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുക, എൻടിഎയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളിലായിരിക്കും സമിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നത്.
പൊതുപരീക്ഷാ ക്രമക്കേട്: കടുത്ത ശിക്ഷകൾ നിർദേശിക്കുന്ന നിയമം പ്രാബല്യത്തിൽ ന്യൂഡൽഹി: പ്രവേശന പരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്ക് കടുത്ത ശിക്ഷയും പിഴയും നിർദേശിക്കുന്ന പൊതുപരീക്ഷാ നിയമം പ്രാബല്യത്തിൽ.
കഴിഞ്ഞ ഫെബ്രുവരിയിൽ പാർലമെന്റിൽ പാസാക്കിയ പൊതുപരീക്ഷാ നിയമം പ്രാബല്യത്തിൽ വന്നത് വെള്ളിയാഴ്ചയാണ്. നീറ്റ് യുജി, നെറ്റ് പരീക്ഷകളിലുണ്ടായ ക്രമക്കേടുകൾക്കു പിന്നാലെയാണ് പൊതുപരീക്ഷാ നിയമത്തിന്റെ വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്.
ചോദ്യപേപ്പർ ചോർത്തൽ, ഉത്തരക്കടലാസിൽ കൃത്രിമം കാണിക്കൽ, ആൾമാറാട്ടം, റാങ്ക് ലിസ്റ്റ് അട്ടിമറി തുടങ്ങിയ കുറ്റങ്ങൾക്ക് പത്തു ലക്ഷം മുതൽ ഒരു കോടി രൂപ വരെ പിഴയും പരമാവധി അഞ്ചുവർഷം തടവുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾക്കു ജാമ്യം ലഭിക്കില്ല.
പൊതുപരീക്ഷകളിലെ സാധ്യമായ കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അതു റിപ്പോർട്ട് ചെയ്യാത്ത പരീക്ഷാസേവന ദാതാക്കൾക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമത്തിൽ വകുപ്പുകളുണ്ട്. ഏതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ മൂന്നു മുതൽ പത്തു വർഷം വരെ തടവും ഒരു കോടി രൂപ പിഴയുമാണ് ശിക്ഷ.
പരീക്ഷാ അധികാരികളും സേവനദാതാക്കളും ഒരുമിച്ച് ക്രമക്കേട് കാണിച്ചാൽ കുറ്റകൃത്യത്തിൽ പങ്കുള്ളവർക്ക് അഞ്ചു മുതൽ പത്തു വർഷം വരെ തടവും ഒരു കോടി രൂപ പിഴയുമാണ് ശിക്ഷ.