ചോദ്യപേപ്പർ നൽകിയത് 40 ലക്ഷം രൂപയ്ക്ക് നീറ്റ് യുജി പരീക്ഷയുടെ തലേന്ന് ചോദ്യപേപ്പർ ചോർന്നുകിട്ടിയതായി അറസ്റ്റിലായ വിദ്യാർഥി. ബിഹാറിൽനിന്ന് അറസ്റ്റിലായ അനുരാഗ് യാദവാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അനുരാഗിന്റെ ബന്ധു സിക്കന്ദർ, നിതീഷ് കുമാർ, അമിത് ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ കോട്ടയിൽ കോച്ചിംഗ് പരിശീലനക്ലാസിൽ പങ്കെടുത്തുകൊണ്ടിരുന്ന അനുരാഗ് പരീക്ഷയ്ക്കു തലേന്ന് ബിഹാറിലെത്തിയാണ് ചോദ്യപേപ്പർ കൈപ്പറ്റിയത്.
ചോദ്യപേപ്പർ ലഭിക്കാൻ 40 ലക്ഷം രൂപ ഇവർ നിതീഷ് കുമാറിനും അമിത് ആനന്ദിനും കൈക്കൂലിയായി നൽകി. ആദ്യം 30 ലക്ഷം രൂപയാണു കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ, സിക്കന്ദർ ഇടനില നിന്ന് പിന്നീട് 40 ലക്ഷമാക്കുകയായിരുന്നു. ചോർന്നുകിട്ടിയ ചോദ്യപേപ്പറിന്റെ സഹായത്താൽ ഉത്തരങ്ങൾ മനഃപാഠമാക്കിയാണു പരീക്ഷ എഴുതിയതെന്നും അനുരാഗ് പോലീസിനോടു പറഞ്ഞു.
14 വിദ്യാർഥികൾക്ക് ചോദ്യപേപ്പർ ചോർന്നുകിട്ടിയതായി അന്വേഷണം നടത്തുന്ന ബിഹാർ പോലീസ് പറഞ്ഞു. മേയ് അഞ്ചിനു നടന്ന നീറ്റ്-യുജി പ്രവേശനപരീക്ഷയിൽ 24 ലക്ഷം പേർ പങ്കെടുത്തിരുന്നു. എൻടിഎ ജൂണിൽ നടത്തിയ ബിഎഡ് പ്രവേശനപരീക്ഷയും റദ്ദാക്കിയിരുന്നു.
എൻടിഎ ഒന്നാം മോദി സർക്കാരിന്റെ കാലത്താണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) എന്നപേരിൽ സ്വയംഭരണ സംവിധാനം രൂപീകരിച്ച് ഉന്നതവിദ്യാഭ്യാസ പ്രവേശനപരീക്ഷകൾ നടത്താൻ തീരുമാനിച്ചത്. യുജിസി നടത്തിയിരുന്ന നെറ്റ് പരീക്ഷ എൻടിഎയുടെ കീഴിലായി.
നീറ്റിനു പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേട് നടന്നതോടെ എൻടിഎയിലുള്ള വിശ്വാസം നഷ്ടമായെന്ന് വിദ്യാർഥികൾ പറയുന്നു. നീറ്റിനും നെറ്റിനും പുറമെ കേന്ദ്ര സർവകലാശാല പ്രവേശനത്തിനുള്ള സിയുഇടി-യുജി, സിയുഇടി പിജി, ജെഇഇ (മെയിൻ), സിമാറ്റ്, ജിപാറ്റ് പരീക്ഷകളും എൻടിഎയാണ് നടത്തുന്നത്. യുപിഎസ്സി മുൻ ചെയർമാൻ പ്രഫ. പ്രദീപ് കുമാർ ജോഷിയാണു ചെയർമാൻ.