ഗ്രാമപ്രദേശങ്ങളിലെ കളിക്കളങ്ങളുടെ അഭാവം പരിഹരിക്കും: മന്ത്രി വി. അബ്ദുറഹിമാൻ
1542825
Wednesday, April 16, 2025 1:27 AM IST
പാലക്കാട്: ഗ്രാമപ്രദേശങ്ങളിലെ കളിക്കളങ്ങളുടെ അഭാവം പരിഹരിക്കാൻ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതികൊണ്ട് സാധിച്ചെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന കളിസ്ഥലത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ നിർമിച്ചുനൽകാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.
ഭൂരിപക്ഷം പഞ്ചായത്തുകളിലും ആസ്തിവികസന ഫണ്ടുകൾ ഉപയോഗിച്ച് കളിക്കളങ്ങൾ നിർമിക്കാൻ സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൗമാരക്കാരിലേയും വിദ്യാർഥികളിലേയും കായികവാസന വളർത്തുന്നതിന് ഗോൾ, ഹെൽത്ത് കിഡ്സ് തുടങ്ങിയ പദ്ധതികൾ നടപ്പിൽ വരുത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി കായികനയം രൂപീകരിച്ച സംസ്ഥാനം കൂടിയാണ് നമ്മുടേതെന്ന് മന്ത്രി പറഞ്ഞു.
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കളിസ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ 2023-24 വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. അണ്ണാൻതൊടി സി എച്ച് സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ കെ.പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
കേരള സ്പോർട്സ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് അഷറഫ് പദ്ധതി വിശദീകരണം നടത്തി. കെ.പി.എം സലിം, പാർവതി ഹരിദാസ്, എം.സി. രമേഷ്, ഗഫൂർ കോൽക്കളത്തിൽ, മെഹർബാൻ ടീച്ചർ, കെ.പി ബുഷറ, തങ്കം മഞ്ചാടിക്കൽ, പി.മൻസൂറലി, ആറ്റബീവി, സി.പി സുബൈർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.