ജലനിരപ്പ് താഴ്ന്നു: ചാലക്കുടിപ്പുഴയിൽ മുതലകളും ചീങ്കണ്ണികളും വിലസുന്നു
1599500
Tuesday, October 14, 2025 1:09 AM IST
അതിരപ്പിള്ളി: മഴ കുറഞ്ഞ് ചാലക്കുടിപ്പുഴയിൽ വെള്ളം താഴ്ന്നതോടെ തുരുത്തുകളിലും പാറപ്പുറത്തും മുതലകളും ചീങ്കണ്ണികളും പ്രത്യക്ഷമായി. ചതുപ്പൻ മുതലകൾ എന്ന് പ്രാദേശികമായി വിളിക്കുന്ന മുതലകളെയാണ് കൂടുതൽ കാണുന്നത്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനുതാഴെ മുതൽ തുമ്പൂർമുഴി വരെയുള്ള ഭാഗങ്ങളിലെ കയങ്ങളിലാണ് ചീങ്കണ്ണികളെയും മുതലകളെയും കൂടുതലായി കാണപ്പെടുന്നത്. കണ്ണൻകുഴി, വെറ്റിലപ്പാറ, തുമ്പൂർമൂഴി പത്തേയാർ തുടങ്ങിയ സ്ഥലങ്ങളിലും പുഴയിൽ സ്ഥിരമായി ചീങ്കണ്ണികളെയും മുതലകളെയും കാണുന്നുണ്ട്.
കൊന്നക്കുഴിയിലെ വിരിപ്പാറയിലും ഈയിടെ ചീങ്കണ്ണികൾ പ്രത്യക്ഷപ്പെട്ടു. പ്രളയത്തിൽ ഒഴുകിവന്നവയാണ് പിന്നീട് മുട്ടയിട്ടുപെരുകി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെയുള്ള പ്രദേശങ്ങളിൽ ഇപ്പോൾ സ്ഥിരവാസക്കാരായതെന്നാണ് നിഗമനം. ചാലക്കുടിപ്പുഴയിലെ മത്സ്യക്കലവറയാണ് ഇവയുടെ ആവാസ വ്യവസ്ഥയ്ക്ക് അനുകൂലഘടകം. സാധാരണയായി പുഴയിലെ ആഴങ്ങളിൽ കഴിയുന്ന ഇവ ഉച്ചയോടെ വെയിൽകൊള്ളാൻ പാറപ്പുറത്തും പുഴയോരത്തും കിടക്കുകയും വൈകുന്നേരം ആഴങ്ങളിലേക്ക് മറയുകയുമാണ് പതിവ്. ആളനക്കമില്ലാത്ത സ്ഥലങ്ങളിൽ ഇവ മണലിൽ കയറി മുട്ടയിടാറുമുണ്ട്.
പുഴയിലും തുരുത്തുകളിലുമായി ഇവയെ സ്ഥിരമായി കാണുന്നത് വംശ വർധനവ് മൂലമല്ലെന്നാണ് അധികൃതർ പറയുന്നത്. പുലിയടക്കമുള്ള ജന്തുക്കളും പരുന്തും മുട്ടവിരിയുന്ന വേളയിൽ കുഞ്ഞുങ്ങളെ തിന്നുന്നതിനാൽ വംശവർധനവ് കാര്യമായി ഉണ്ടാകാറില്ലെന്നും ഇവിടെയും ശത്രുജീവികൾ ധാരാളമുള്ളത് കാര്യമായ വർധനവിന് ഇടയാക്കില്ലെന്നും പറയുന്നു.
ഇതുവരെയും ഉപദ്രവം ഉണ്ടായിട്ടില്ലെങ്കിലും അതിരപ്പിള്ളിയിൽ വരുന്ന വിനോദസഞ്ചാരികളടക്കമുള്ളവർ ചാലക്കുടിപ്പുഴയിലിറങ്ങുന്ന സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും അധികാരികൾ അറിയിച്ചു.