യുവി ഇൻഡെക്സ്: ജില്ല അതീവ ജാഗ്രതാ പട്ടികയിൽ
1537421
Friday, March 28, 2025 11:04 PM IST
തൊടുപുഴ: അൾട്രാ വയലറ്റ് സൂചികയിൽ അതീവ ജാഗ്രതാ പട്ടികയിലുള്ള ജില്ലകളിൽ ഇടുക്കിയും. വെള്ളിയാഴ്ചത്തെ സൂചിക പട്ടികയനുസരിച്ച് ഇടുക്കിയിലെ യുവി ഇൻഡെക്സ് എട്ട് ആണ്. ആറു മുതൽ ഏഴു വരെ മഞ്ഞ അലർട്ടും എട്ടു മുതൽ പത്തു വരെ അതീവ ജാഗ്രത വേണ്ട ഓറഞ്ച് അലർട്ടുമാണ്. യുവി ഇൻഡെക്സ് 11ന് മുകളിലെത്തുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഈ സാഹചര്യത്തിൽ നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം കൂടുതൽ സമയം ഏൽക്കുന്നത് ഒഴിവാക്കണം.
അൾട്രാവയലറ്റ് ഇൻഡെക്സിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും ജില്ലയിൽ ഉയർന്ന ചൂട് അനുഭവപ്പെടുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം ഒൻപതിലെത്തിയ യുവി ഇൻഡെക്സ് ഇന്നലെ എട്ടിൽ എത്തി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന യുവി ഇൻഡെക്സ് രേഖപ്പെടുത്തുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം എന്നീ ജില്ലകളാണ് യുവി ഇൻഡെക്സിൽ അതീവ ജാഗ്രതാ പട്ടികയിലുള്ളത്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദേശം നൽകി.
കനത്ത ചൂടും ഉയർന്ന യുവി ഇൻഡെക്സും സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. അതിനാൽ പകൽ 11 മുതൽ മൂന്നു വരെയുള്ള സമയത്തു നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ് വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുന്പോൾ പാദരക്ഷകൾ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തുകയും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യുക. കാട്ടുതീ പടരാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോടുചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. അങ്കണവാടി കുട്ടികൾക്കു ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ പഞ്ചായത്ത് അധികൃതരും ജീവനക്കാരും ശ്രദ്ധിക്കണം. കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവർക്ക് എളുപ്പത്തിൽ സൂര്യാതപം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണം.
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുന്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തണം. പകൽ 11 മുതൽ വൈകുന്നേരം മൂന്നു വരെ സമ്മേളനങ്ങൾ ഒഴിവാക്കുക.
പകൽ ജോലി സമയം ക്രമീകരിക്കുകയും ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുകയും ചെയ്യണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.