കട്ടപ്പന മുനിസിപ്പാലിറ്റിക്ക് കുടിവെള്ളവിതരണത്തിന് 38.87 കോടിയുടെ പദ്ധതി: മന്ത്രി റോഷി അഗസ്റ്റിൻ
1510847
Monday, February 3, 2025 11:38 PM IST
തിരുവനന്തപുരം: കട്ടപ്പന - അയ്യപ്പൻകോവിൽ - കാഞ്ചിയാർ കുടിവെള്ള പദ്ധതിയിലെ കട്ടപ്പന മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന പ്രവൃത്തികൾ ത്വരിതപ്പെടുത്തുന്നതിന് 38.87 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
കാഞ്ചിയാർ പഞ്ചായത്തിലെ കൽത്തൊട്ടിയിൽനിന്നു പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും നരിയന്പാറ ബോട്ടം, നരിയന്പാറ ടോപ്പ് എന്നിവിടങ്ങളിൽ പന്പ്ഹൗസ്, ടാങ്ക് എന്നിവ സ്ഥാപിക്കുന്നതിനും മുനിസിപ്പാലിറ്റിയിലെതന്നെ കൊച്ചുതോവാള, മുളകരമേട് എന്നീ സ്ഥലങ്ങളിലെ നിലവിലെ സംഭരണ ടാങ്കുകളിലേക്കുള്ള പൈപ്പ് ലൈനുകൾ പൂർത്തീകരിക്കുന്നതിനുമായാണ് തുക വിനിയോഗിക്കുക.
കട്ടപ്പന പഞ്ചായത്ത് ആയിരിക്കുന്പോൾ വിഭാവനം ചെയ്ത പദ്ധതി പ്രകാരമുള്ള ജലലഭ്യതയിൽനിന്നും ഇപ്പോൾ കട്ടപ്പന നഗരസഭയായ ശേഷം കൂടുതൽ ജലം ലഭ്യമാകുന്നതിലേക്കായുള്ള പ്രവർത്തനങ്ങളും ഈ തുക ഉപയോഗിച്ച് ചെയ്യും. അഞ്ചുരുളിയിൽ സ്ഥാപിക്കുന്ന 35 എംഎൽഡി ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിൽനിന്നു വരുന്ന പൈപ്പ് ലൈനുകളിൽനിന്നും മുനിസിപ്പാലിറ്റിയിലേക്കായി പ്രത്യേക ലൈൻ സ്ഥാപിച്ച് കല്ലുകുന്നിലെ പത്തു ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണ ടാങ്കിലേക്ക് വെള്ളം എത്തിക്കുകയും ഈ സംഭരണ ടാങ്കിൽനിന്നും മുനിസിപ്പാലിറ്റിയുടെ വിവിധ ഇടങ്ങളിലേക്കു പ്രധാന പ്രേഷണ ലൈനുകൾ സ്ഥാപിച്ചു വിതരണ ശൃംഖലകളിൽ കൂടുതൽ വെള്ളം എത്തിക്കുകയും ചെയ്യും.
പുതിയ ടാങ്കിൽനിന്നു കല്ലുകുന്നിലെ ഉയർന്ന പ്രദേശത്തുള്ള ടാങ്കിൽകൂടി ഉയർന്ന പ്രദേശത്തുകൂടി കുടിവെള്ള വിതരണം സാധ്യമാകും. ഇത് യാഥാർത്ഥ്യമാക്കുന്ന അഞ്ചുരുളി ശുദ്ധീകരണ പ്ലാന്റിന്റെ സൈറ്റ് ക്ലിയറൻസ് ജോലികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിന്റെതന്നെ ഭാഗമായ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തോണിത്തടിയിലെ ചെക്ക്ഡാം പ്രവൃത്തികൾക്ക് കെഎസ്ഇബിയുടെ അനുവാദം ലഭ്യമായതിനെത്തുടർന്ന് നിർമാണത്തിന്റെ പ്രാരംഭ നടപടികൾ തുടങ്ങി. ഇതോടൊപ്പം അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിലുള്ള വിവിധ പ്രവൃത്തികൾ ജലജീവൻ മിഷൻ പദ്ധതി പ്രകാരം ഇപ്പോൾ പുരോഗമിച്ചുവരികയാണ്.
അമൃത് പദ്ധതി പ്രകാരം 17 കോടി രൂപയുടെ നിലവിൽ നടക്കുന്ന പ്രവൃത്തികളും കഴിഞ്ഞമാസം പുതുതായി ലഭ്യമായ അമൃത് പദ്ധതി പ്രകാരം 20.60 കോടി രൂപയുടെ പ്രവൃത്തികളും പൂർത്തിയാകുന്പോൾ വിതരണ ശൃംഖലകളുടെ പ്രവർത്തനം ഭൂരിഭാഗം പ്രദേശങ്ങളിലും നടത്തി 8000 ഓളം കുടിവെള്ള കണക്ഷനുകൾ നൽകാൻ കഴിയും. ബാക്കിയുള്ള പ്രദേശങ്ങളിൽ കുടി വെള്ളം എത്തിക്കുന്നതിന് 100 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു.