നൂറിന്റെ നിറവിൽ ചിറ്റുവര ലൂർദ് മാതാ ദേവാലയം
1463531
Thursday, October 24, 2024 3:46 AM IST
മൂന്നാർ: തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നായ ചിറ്റുവരയിൽ സ്ഥാപിതമായ ലൂർദ് മാതാ ദേവാലയത്തിന് നൂറിന്റെ നിറവ്. സമുദ്രനിരപ്പിൽനിന്ന് ഏഴായിരം അടി ഉയരമുള്ള ടോപ്പ് സ്റ്റേഷനു സമീപമുള്ള പ്രദേശത്ത് തേയിലത്തോട്ടം ജോലികൾക്കായി എത്തിയ തൊഴിലാളികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുവാൻ സ്ഥാപിതമായ ദേവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കും ലൂർദ് മാതാവിന്റെ തിരുനാളിനും തുടക്കം കുറിച്ചു.
വികാരി ഫാ. അലക്സ് കുന്പനോളിൽ തിരുനാൾ കൊടിയേറ്റി. വാഴത്തോപ്പ് പള്ളി വികാരി ഫാ. ഫെർണാണ്ടോ കല്ലുപാലം, സൂര്യനെല്ലി വികാരി ഫാ. സോജൻ കല്ലേൽ എന്നിവരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. ഒരു വർഷം നീണ്ടുനിന്ന ആഘോഷപരിപാടികളുടെ സമാപനം 27നാണ്.
അന്നത്തെ സമൂഹബലിക്ക് വിജയപുരം രുപത സഹായമെത്രാൻ റവ. ഡോ. ജസ്റ്റിൻ മഠത്തിൽപറന്പിൽ നേതൃത്വം നൽകും. സ്പാനിഷ് മിഷണറി വൈദികനായിരുന്ന ഫാ. സെലുസ്റ്റിൻ ആണ് ദേവാലയം സ്ഥാപിക്കാനുള്ള നടപടികൾക്കു തുടക്കം കുറിച്ചത്. വരാപ്പുഴ അതിരുപത മെത്രാപ്പൊലീത്ത ആയിരുന്ന ഏയ്ഞ്ചൽ മേരിയുടെ നിർദേശപ്രകാരമായിരുന്നു അദ്ദേഹം ചിറ്റുവരയിലെത്തിയത്.
മേഖലയിൽ മിഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്ന അദ്ദേഹം എസ്റ്റേറ്റു ലയത്തിലെ മുറിയിൽ തൊഴിലാളികൾക്കു വേണ്ടി ദിവ്യബലി അർപ്പിച്ചതോടെയാണ് പള്ളിയുടെ തുടക്കം. 1924 ൽ ആരംഭിച്ച പള്ളിയുടെ നിർമാണം 1930ലാണ് പൂർത്തിയായത്. ദേവാലയത്തിന്റെ വെഞ്ചരിപ്പ് വിജയപുരം രുപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന മോണ്‍. ബൊനവെഞ്ചൂർ അരാന 1930 ഒക്ടോബർ ഒന്നിനു നിർവഹിച്ചു.