ചീനിക്കുഴി കൂട്ടക്കൊല: വിചാരണ ഇന്നു തുടങ്ങും
1463770
Friday, October 25, 2024 3:51 AM IST
തൊടുപുഴ: നാടിനെ നടുക്കിയ ചീനിക്കുഴി കൂട്ടക്കൊലപാതകത്തിന്റെ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. കുട്ടികൾ ഉൾപ്പെടെ നാലു പേരെ വീടിനു തീയിട്ട് ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് വിചാരണ ആരംഭിക്കുന്നത്. ചീനിക്കുഴി സ്വദേശി ആലിയക്കുന്നേൽ അബ്ദുൾ ഫൈസലിന്റെ ഭാര്യ ഷീബ മക്കളായ മെഹർ, അഫ്സാന എന്നിവരെയാണ് ഫൈസലിന്റെ പിതാവ് ചിറ്റപ്പൻ എന്നു വിളിക്കുന്ന ഹമീദ് വീടിനു തീയിട്ട് കൊലപ്പെടുത്തിയത്.
2022 മാർച്ച് 19ന് പുലർച്ചെ 12.45 ഓടെയായിരുന്നു നാടിനെ നടുക്കിയ അതിദാരുണ സംഭവം നടന്നത്. വീടിനുള്ളിൽ ഉറങ്ങിക്കിടന്നവർക്ക് രക്ഷപ്പെടാനുളള മാർഗങ്ങളെല്ലാം തടസപ്പെടുത്തിയ ശേഷം കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പ്രതി ഹമീദ് വീടിനു തീയിട്ടത്. വീട്ടിലേക്കുള്ള വെള്ളംപോലും തടസപ്പെടുത്തിയ ശേഷമാണ് വാതിൽ പുറമേനിന്നു പൂട്ടിയ ശേഷം വീടിനു തീയിട്ടത്.
നാലുപേരെയും കിടപ്പുമുറിയിലെ ടോയ്ലറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ. കേസിലേക്കായി പ്രോസിക്യൂഷൻ 125 സാക്ഷികളെയും 92 രേഖകളുമാണ് സമർപ്പിച്ചിരിക്കുന്നത്.
വാദി ഭാഗത്തിന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ സുനിൽ കുമാറും പ്രതി ഭാഗത്തിനായി അഭിഭാഷകരായ സെബാസ്റ്റ്യൻ കെ.ജോസ്, ടി.ജെ. അനിൽ, സ്റ്റീഫൻ ജേക്കബ്, ടോണി റോയി എന്നിവരും ഹാജരാകും.