സിഎച്ച്ആർ: സുപ്രീംകോടതി വിധി സർക്കാരിന്റെ പിടിപ്പുകേടുമൂലം
1463773
Friday, October 25, 2024 3:51 AM IST
ഇടുക്കി: ജില്ലയിലെ കർഷകരെ ദ്രോഹിക്കുന്നതിന് ഇടതുപക്ഷ സർക്കാർ വ്യാജ രേഖകൾ കെട്ടിച്ചമച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ചതിന്റെ പ്രത്യാഘാതമാണ് കാർഡമം ഹിൽ റിസർവ് ഭൂമിക്ക് പട്ടയം നൽകരുതെന്ന് സുപ്രീംകോടതി സർക്കാരിനോട് നിർദേശിക്കാനിടയായതെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി.
സിഎച്ച്ആർ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനും മരങ്ങളുടെ സംരക്ഷണച്ചുമതല വനംവകുപ്പിനും എന്നതായിരുന്നു എക്കാലത്തെയും സർക്കാർ നിലപാട്. 2006-2011 കാലയളവിലെ ഇടതു സർക്കാരും 2011-2016 കാലയളവിലെ യുഡിഎഫ് സർക്കാരും സിഎച്ച്ആറിനെ റവന്യുഭൂമി എന്നാണ് വനംവകുപ്പിന്റെ വാർഷിക റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിട്ടുള്ളത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ 2018 സെപ്റ്റംബർ ആറിന് പുറത്തിറക്കിയ വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ 2016-17 വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് സിഎച്ച്ആർ വനഭൂമിയാണെന്ന് രേഖപ്പെടുത്തി ആദ്യമായി സർക്കാർ രേഖ പുറത്തിറക്കിയത്.
വനം വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാക്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾവിധി ഉണ്ടായിരിക്കുന്നത്. കോടതിയിൽ നിന്നു കർഷകദ്രോഹ വിധി ഉണ്ടാകുന്നതിന് വ്യാജ രേഖകൾ കെട്ടിച്ചമച്ച് കോടതിയിൽ ഹാജരാക്കിയ പിണറായി സർക്കാർ ജനങ്ങളോട് മാപ്പ് പറയാൻ തയാറാകണമെന്നും വെട്ടിക്കുഴി ആവശ്യപ്പെട്ടു.
തിരിച്ചടിക്കു കാരണം സർക്കാർ നിലപാട്: ഡീൻ കുര്യാക്കോസ്
തൊടുപുഴ: സിഎച്ച്ആറിലെ പട്ടയ നടപടികൾ തടഞ്ഞ സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സർക്കാർ ഇരന്നുവാങ്ങിയതാണെന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു.
കോടതിയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായി. സി എച്ച് ആർ സംരക്ഷിത വനമാണെന്ന സർക്കാർ നിലപാടാണ് തിരിച്ചടിയായത്. ജില്ലയിലെ പതിനായിരക്കണക്കിനു കർഷകരെ ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും.
ജില്ലയിൽ വനവിസ്തൃതി വർധിപ്പിക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായാണോ സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ മൗനം പാലിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതു ജില്ലയോടുള്ള കൊടുംചതിയാണ്.
ജില്ലയിൽ പട്ടയത്തിന് കാത്തിരിക്കുന്ന പതിനായിരക്കണക്കിനു കർഷകരെ ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും. ഏറ്റവും വലിയ കുടിയിറക്കിന് ഈ ഉത്തരവ് കാരണമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.