ആശുപത്രിയുടെ തകര്‍ന്ന കവാടം കോണ്‍ക്രീറ്റ് ചെയ്ത് കൃപാ സാരഥി ഓട്ടോ തൊഴിലാളികള്‍
1564147
Sunday, June 1, 2025 11:20 PM IST
രാമപുരം: ആധുനിക രീതിയില്‍ നിർമാണം പൂര്‍ത്തീകരിച്ച രാമപുരം ഗവണ്മെന്റ് ആശുപത്രിയുടെ പൊളിഞ്ഞുകിടന്ന കവാടം കൃപാ സാരഥിയുടെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ കോണ്‍ക്രീറ്റ് ചെയ്തു. റോഡില്‍ നിന്ന് ആശുപത്രിയിലേക്കു കയറുന്ന ഭാഗത്ത് മലിനജലം കെട്ടിക്കിടന്ന് കോണ്‍ക്രീറ്റ് കട്ടകള്‍ ഇളകിമാറുകയും വലിയൊരു കുഴി രൂപപ്പെടുകയും ചെയ്തിരുന്നു. രോഗികളുമായി വരുന്ന വാഹനങ്ങള്‍ ആശുപത്രിയിലേത്തു കയറ്റുവാന്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇതിനെതിരേ നിരവധി തവണ നാട്ടുകാര്‍ അധികാരികളോട് പരാതികള്‍ പറഞ്ഞെങ്കിലും നടപടി സ്വീകരിക്കാത്തതിനാലാണ് ഓട്ടോ തൊഴിലാളികള്‍ ഇവിടെ കോണ്‍ക്രീറ്റ് ചെയ്തത്.
ഓട്ടോറിക്ഷാ തൊഴിലാളികളും ഈ കുഴിമൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കൃപാസാരഥി. രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ഇത്. കൃപാ സാരഥി കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ബെറ്റ്സിയുടെ നിര്‍ദേശ പ്രകാരമാണ് കോണ്‍ക്രീറ്റ് ചെയ്തത്.
കൃപാ സാരഥി പ്രസിഡന്റ് ബിജു അഗസ്റ്റ്യന്‍, സെക്രട്ടറി രാജു പായിക്കാട്ട്, ബിനു പൊരുന്നിക്കല്‍, സനല്‍ പായിക്കാട്ട്, നോബി മങ്കുഴിച്ചാലില്‍, ബോബി മേലേവീട്ടില്‍, അഖില്‍ ദാസ്, മോഹനന് ചെട്ടിയാര്‍, അഭിലാഷ് വി, പ്രിന്‍സ് തോട്ടുങ്കല്‍, സിബി പള്ളിക്കുന്നേല്‍, അലക്സ് എന്‍.ഇ, ഷാജി വെള്ളച്ചാലില്‍, ജോബി വയലില്‍, സുഗതന് പെരുമ്പ്രായില്‍ എന്നിവര്‍ നേതൃത്വം നല്കി.