മീനച്ചിലാറില്‍ നീരൊഴുക്ക് തടസപ്പെട്ടു; ഇടപെട്ട് മന്ത്രി റോഷി അഗസ്റ്റിന്
1564498
Tuesday, June 3, 2025 5:56 AM IST
കോട്ടയം: തിരുവാര്‍പ്പ് പഞ്ചായത്തില്‍ താഴത്തങ്ങാടി, ഇല്ലിക്കല്‍ ഭാഗത്ത് മീനച്ചിലാറിനു കുറുകെയുള്ള പാലത്തിനു താഴെ മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടത് എത്രയും വേഗം നീക്കം ചെയ്യാന്‍ കോട്ടയം മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിര്‍ദേശം നല്കി. കനത്ത മഴയില്‍ ഒഴുകിയെത്തിയ മാലിന്യമാണ് പാലത്തിനു താഴെ തങ്ങിക്കിടന്ന് നീരൊഴുക്ക് തടസപ്പെടുത്തിയത്.
ജില്ലയില്‍ മഴയ്ക്കു ശമനമായെങ്കിലും പടിഞ്ഞാറന്‍ മേഖലയില്‍നിന്നു വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. വേമ്പനാട്ടു കായലില്‍ ചെളിയും മണ്ണു നിറഞ്ഞതും പോള നിറഞ്ഞ തോടുകളും മണ്ണിട്ടുയര്‍ത്തിയ പാടങ്ങളും മൂലമാണ് മഴ മാറിയിട്ടും വെള്ളം ഇറങ്ങാന്‍ മടിക്കുന്നത്. ഇതിനിടയിലാണ് താഴത്തങ്ങാടിയിലും ഇല്ലിക്കലും നീരൊഴുക്ക് തടസപ്പെടുത്തി പാലത്തിനടയില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയത്.
കോട്ടയം താലൂക്കിലെ പടിഞ്ഞാറന്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളാണ് ഇപ്പോഴും വെള്ളത്തിനടിയിലുള്ളത്. സാധാരണ മഴ മാറി പിറ്റേന്നു മുതല്‍ അതിവേഗം ഇറങ്ങുന്ന വെള്ളം ഇത്തവണ ഇറങ്ങാന്‍ വൈകുന്നത് ജനങ്ങളിലൽ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
മീനച്ചിലാറും മണിമലയാറും തെളിഞ്ഞൊഴുകിത്തുടങ്ങിയെങ്കിലും ജലനിരപ്പ് കാര്യമായി താഴ്ന്നിട്ടില്ല. വേമ്പനാട്ട് കായല്‍ വെള്ളമെടുക്കാന്‍ മടിക്കുന്നതാണ് ജലനിരപ്പ് കുറയാത്തതിനു കാരണം. കായലില്‍നിന്നു കടലിലേക്കു പോകുന്ന വെള്ളത്തിന്റെ അളവും മാര്‍ഗങ്ങളും കുറഞ്ഞതു തിരിച്ചടിയായി. കായലിന്റെ അടിത്തട്ടില്‍ ചെളി അടിഞ്ഞതോടെ സംഭരണശേഷിയും കുറഞ്ഞു.
ഇല്ലിക്കലും താഴത്തങ്ങാടിയിലും മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടതോടെ തിരുവാര്‍പ്പ് പഞ്ചായത്ത് ഭരണസമിതി പ്രശ്നം ചൂണ്ടിക്കാട്ടി മന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശ്നത്തില്‍ മന്ത്രി അടിയന്തരമായി ഇടപെടുകയും മാലിന്യം എത്രയും വേഗം നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തത്. കഴിഞ്ഞ വര്‍ഷവും കനത്ത മഴയെത്തുടര്‍ന്ന് സമാനമായ സാഹചര്യം നേരിട്ടപ്പോള്‍ മന്ത്രി റോഷി അഗസ്റ്റിന് അടിയന്തരമായി ഇടപെടുകയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാലിന്യം നീക്കം ചെയ്തു നീരൊഴുക്ക് സുഗമമാക്കുകയും ചെയ്തിരുന്നു.