പെരുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ ടേക്ക് എ ബ്രേക്ക് വീണ്ടും ബ്രേക്കായി
1564862
Wednesday, June 4, 2025 7:49 AM IST
ചങ്ങനാശേരി: അരക്കോടിയോളം രൂപ മുടക്കി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ നഗരസഭ നിര്‍മിച്ച ടേക്ക് എ ബ്രേക്ക് വീണ്ടും ബ്രേക്കായി. പ്രാഥമിക കാര്യങ്ങള്‍ക്കായി യാത്രക്കാര്‍ നെട്ടോട്ടത്തില്‍. നിര്‍മാണത്തിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നു. അഞ്ചുവർഷക്കാലംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞ ജനുവരിയില്‍ തുറന്നുകൊടുത്ത ടേക്ക് എ ബ്രേക്കാണ് നഗരസഭാ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും തികഞ്ഞ അനാസ്ഥയില്‍ അടച്ചുപൂട്ടിയത്.
ഇതോടെ പെരുന്ന ബസ് സ്റ്റാന്‍ഡില്‍ യാത്രക്കെത്തുന്ന വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കുന്ന യാത്രക്കാരാണ് വലയുന്നത്. നിര്‍മാണത്തിലെ അപാകതമൂലം സെപ്റ്റിക് ടാങ്ക് കവിഞ്ഞ് ഒഴുകിയതോടെ ചുറ്റുപാടുകള്‍ വൃത്തിഹീനമാണ്.
ഇവിടെ പൊതുകിണര്‍ ഉണ്ടായിരിക്കെ ഇവിടുത്തെ വെള്ളം ഉപയോഗിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്താതെ വന്‍തുക നല്കി ദിവസേന ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ചാണ് ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തിപ്പിച്ചിരുന്നത്. വിലയ്ക്കു വാങ്ങുന്ന വെള്ളം ശൗചാലയ പ്രവര്‍ത്തനങ്ങള്‍ക്ക് തികയുന്നില്ലെന്നു മാത്രമല്ല നഗരസഭക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയും വരുത്തുകയായിരുന്നു.
നഗരസഭയുടെ കെടുകാര്യസ്ഥത: അന്വേഷണം വേണം
സി.എഫ്. തോമസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 35 ലക്ഷവും നഗരസഭയുടെ പത്തുലക്ഷത്തോളംരൂപ പ്ലാനിംഗ് ഉണ്ടും വിനിയോഗിച്ചാണ് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ക്കായി ടേക്ക് എ ബ്രേക്ക് സംവിധാനം ഒരുക്കിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ബാത്ത്റൂമുകള്‍, ടോയ്ലറ്റുകള്, റിഫ്രഷ്മെന്റ് മുറികള്‍, കുട്ടികള്‍ക്കുള്ള ഫീഡിംഗ് മുറികള്‍ തുടങ്ങിയ സംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്. നിര്‍മാണം വൈകിയതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പിന്നീട് നിര്‍മാണം പൂര്‍ത്തിയാക്കി ആഘോഷപരമായ ഉദ്ഘാടനത്തോടെയാണ് കഴിഞ്ഞ ജനുവരിയില്‍ തുറന്നു കൊടുത്തത്. നഗരസഭ എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതയാണ് ഈ ടേക്ക് എ ബ്രേക്കിന്റെ നിര്‍മാണത്തിലെ അപകതകള്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിര്‍മാണത്തിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. കരാറുകാരന് നിരുത്തരവാദപരമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അതും പരിശോധിക്കപ്പെട്ടേ മതിയാകൂ. മുനിസിപ്പല്‍ കാര്യാലയത്തില്‍ അരക്കോടിയോളം രൂപ മുടക്കി അടുത്തിടെ നവീകരിച്ച് ഉദ്ഘാടനം ചെയ്ത മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളിന്റെ ഗ്രൗണ്ട് ഫ്ലോറിന് കേടുപാടുകള്‍ സംഭവിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
പകരം സംവിധാനം ഏര്‍പ്പെടുത്തണം
പെരുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ ടേക്ക് എ ബ്രേക്ക് പൂട്ടിയ സാഹചര്യത്തില്‍ ഇവിടെയെത്തുന്ന നൂറുകണക്കിനു യാത്രക്കാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് അടിയന്തര സംവിധാനം ഏര്‍പ്പെടുത്താന്‍ നഗരസഭ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഈ ആവശ്യം ഉന്നയിച്ച് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.