മഴ മാറി... വെയില് വന്നു...മുണ്ടാറുകാര് വെള്ളക്കെട്ട് ഒഴിവാകാന്‍ ഇനിയും കാത്തിരിക്കണം
1564855
Wednesday, June 4, 2025 7:49 AM IST
കടുത്തുരുത്തി: മഴ മാറി... വെയില് വന്നു... മുണ്ടാറുകാര്ക്കും എഴുമാന്തുരുത്തുകാര്ക്കും വെള്ളക്കെട്ടില്‍നിന്ന് ആശ്വാസം ലഭിക്കാന്‍ ഇനിയും കാത്തിരിക്കണം. ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വെള്ളം പൂര്‍ണമായും ഇറങ്ങാന്‍ ഇനിയും ദിവസങ്ങള്‍ കഴിയണം.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ടെങ്കിലും മുറ്റത്തടക്കം ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുകയാണ്. തോടുകളും പുഴകളും സമയത്ത് തെളിക്കാത്തതാണ് പ്രതിസന്ധിക്കു കാരണമെന്ന് മുണ്ടാറുകാര് പറയുന്നു. പായലും പോളയും നിറഞ്ഞതോടെ വെള്ളം ഒഴുകിപ്പോകാനാവാത്ത സ്ഥിതിയിലാണ് തോടുകളും പുഴകളും. പ്രധാനപ്പെട്ട ഇടത്തോടുകളെല്ലാം അടഞ്ഞു കിടക്കുകയാണെന്ന് കല്ലറ പഞ്ചായത്തംഗം വി.കെ. ശശികുമാര്‍ പറഞ്ഞു.
200-ലധികം കുടുംബങ്ങളാണ് ദിവസങ്ങളായി വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത്. അടിയന്തരമായി തോടുകളുടെ ആഴം കൂട്ടിയില്ലെങ്കില്‍ മഴ ശക്തമാകുമ്പോള്‍ വീണ്ടും പ്രതിസന്ധിയുണ്ടാകുമെന്ന് ശശികുമാര്‍ പറയുന്നു. വേമ്പനാട്ട് കായലിലേക്കാണ് ജലാശയങ്ങള്വഴി ഇവിടെനിന്ന് വെള്ളം ഇറങ്ങുന്നത്. പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് താമസം മാറ്റിയ പലരും ഇപ്പോഴും തിരികെ വീടുകളിലേക്കെത്തിയിട്ടില്ല. വീട്ടില്‍ വന്നാല്‍ വീടും പരിസരവും വൃത്തിയാക്കുകയെന്നതാണ് കുടുംബങ്ങളുടെ ആദ്യത്തെ വെല്ലുവിളി. വീടുകള്‍ക്ക് ഉള്‍ഭാഗത്തെല്ലാം ചെളിയും മണ്ണും അടിഞ്ഞു കിടക്കുകയാണ്. ഇഴജന്തുക്കള്‍ വീട്ടിനുള്ളിലില്ലെന്ന് ഉറപ്പാക്കുകയും വേണം. എങ്കില്‍ മാത്രമേ ഇവര്‍ക്ക് പഴയപോലെ വീടിനുള്ളില്‍ താമസിക്കാനാകൂ.
മുണ്ടാറില്‍ പലഭാഗത്തും ദിവസങ്ങളായി വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. ചുറ്റും വെള്ളമാണെങ്കിലും ഇവിടേക്കു കുടിവെള്ളം എത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞതായി പ്രദേശവാസികള്‍ പറയുന്നു. കല്ലുപുര-വാക്കേത്തറ റോഡില്‍നിന്ന് ഇപ്പോഴും വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല.
കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ എഴുമാന്തുരുത്തിലും മുക്കം, കാന്താരിക്കടവ് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്നും വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. ഇതു മേഖലയിലെ നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.