ബസ് സ്റ്റാൻഡ് കവാടത്തിലെ മലിനജലം യാത്രക്കാർക്കു ദുരിതമാകുന്നു
1564648
Tuesday, June 3, 2025 11:29 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കവാടത്തിലേക്ക് ഒഴുകിയെത്തുന്ന മലിനജലം യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമാകുന്നു. ഓടകൾ അടഞ്ഞതോടെയാണ് കറുത്ത നിറത്തിലുള്ള മലിന ജലം പുത്തനങ്ങാടി റോഡിലൂടെ ബസ് സ്റ്റാൻഡ് കവാടത്തിലും ദേശീയ പാതയിലുമടക്കം ഒഴുകി പരക്കുന്നത്. കറുത്ത നിറത്തിലുള്ള വെള്ളം ഒഴുകി പോകുന്ന പ്രദേശത്തൊക്കെ കടുത്ത ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. മത്സ്യ-മാംസ അവശിഷ്ടങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ടെന്നു വ്യാപാരികൾ പറയുന്നു.
പുത്തനങ്ങാടി റോഡിലൂടെ ഒഴുകിയെത്തുന്ന മലിനജലം ദേശീയ പാതയിലാകെ ഒഴുകി പരക്കുന്ന സ്ഥിതിയാണ്. വ്യാപാര സ്ഥാപനങ്ങളുടെ മുന്പിലൂടെയാണ് ഇത് ഒഴുകിയെത്തുന്നത്. ഇവരാണ് ഏറ്റവും കൂടുതൽ ദുരിതം പേറുന്നതും. മൂക്ക് പൊത്തി ഇരിക്കേണ്ട ഗതികേടാണെന്നു വ്യാപാരികൾ പറയുന്നു.
ഒഴുകിയെത്തുന്ന മലിനജലം സ്റ്റാൻഡിനു മുന്പിലായി കെട്ടി കിടക്കുന്ന
സ്ഥിതിയുമുണ്ട്. മലിനജലമാണെന്നറിയാതെ ഈ വെള്ളത്തിൽ ചവിട്ടിയാണ് വഴിയാത്രക്കാരടക്കം കടന്നു പോകുന്നത്. ദേശീയപാതയിൽനിന്നു ബസുകൾ സ്റ്റാൻഡിലേയ്ക്കു പ്രവേശിക്കുമ്പോൾ വെള്ളം യാത്രക്കാരുടെ മേൽ പതിക്കുന്നതും പതിവാണ്. സമീപത്തായുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാരും ഇതിന്റെ ദുരിതം പേറുന്നവരാണ്. കൃത്യമായി ഓടകൾ വൃത്തിയാക്കിയിരുന്നുവെങ്കിൽ മലിനജലം ഓടകൾ വഴി ഒഴുകി പോയേനെയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.