മുഹമ്മദ് ഇക്ബാല്‍: ബാസ്കറ്റ് ബോളിനെയും കോട്ടയത്തെയും നെഞ്ചോടുചേർത്ത പ്രതിഭ
1564847
Wednesday, June 4, 2025 7:36 AM IST
കോട്ടയം: ബാസ്കറ്റ് ബോളിനെയും കോട്ടയത്തെയും തന്റെ പേരില്‍ ഒതുക്കിയ പ്രതിഭയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഇന്റര്‍നാഷണല്‍ ബാസ്കറ്റ് ബോള്‍ താരം മുഹമ്മദ് ഇക്ബാല്‍. മികച്ച ബാസ്കറ്റ്ബോള്‍ കളിക്കാരനു വേണ്ട ഉയരവും കായിക മികവുമായി 1970-കളിലും 80-കളിലും കോട്ടയത്തെ യുവത്വം ആരാധനയോടെ നോക്കി നിന്നയാളായിരുന്നു മുഹമ്മദ് ഇക്ബാല്‍.
കോളജ് വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ അന്തര്‍ദേശീയ, ദേശീയ, ബാസ്കറ്റ്ബോള്‍ രംഗത്ത് കോട്ടയത്തിന്റെ അഭിമാനമായി മാറാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇതിനൊപ്പം കോട്ടയം വൈഎംസിഎ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ന്ന് സംസ്ഥാന, ദേശീയ ബാസ്കറ്റ്ബോള്‍ ടീം അംഗവുമായി.
കോട്ടയം തിരുനക്കര സ്വദേശിയായ അദ്ദേഹം ബിസിനസ് കാര്യങ്ങള്‍ക്കായി ആലുവയിലേക്ക് താമസം മാറിയെങ്കിലും ജന്മനാടിനെയും സുഹൃത്തുക്കളെയും മറന്നിരുന്നില്ല. 1971ല്‍ ടോക്കിയോയില്‍ നടന്ന ആറാമത് ഏഷ്യന്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനെ പ്രതിനിധീകരിച്ച അദ്ദേഹം 1973-74-ല്‍ കേരള സീനിയര്‍ ടീമിന്റെ നായകനായും തിളങ്ങി.
1975-ല്‍ കോഴിക്കോട് മാനാഞ്ചിറയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കപ്പ് നേടിയത് മുഹമ്മദ് ഇക്ബാലിന്റെ നിര്‍ണായക മുന്നേറ്റത്തിലൂടെയായിരുന്നു. കേരളത്തിലെ ബാസ്കറ്റ്ബോള്‍ കളിക്കാരുടെയും സംഘാടകരുടെയും കൂട്ടായ്മയും കളിയുടെ വളര്‍ച്ചയും ലക്ഷ്യമിട്ട് 2016-ല്‍ സ്ഥാപിച്ച ടീം റീ ബൗണ്ടിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു.
രാജ്യാന്തര ബാസ്കറ്റ്ബോള്‍ മത്സരത്തില്‍ തെന്നിന്ത്യന്‍ സംസ്ഥാനം ആദ്യ വിജയം നേടിയതിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാന്‍ വൈഎംസിഎയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ടു മാസം മുമ്പാണ് അദ്ദേഹം കോട്ടയത്തെത്തിയത്.
കോട്ടയം നഗരത്തിലെ കേരള ഗ്ലാസ് പാലസ് കടയെ ചുറ്റിപ്പറ്റിയായിരുന്നു ഇക്ബാലിന്റെ സൗഹൃദം. റീബൗണ്ട് എന്ന കൂട്ടായ്മയിലൂടെയും കോട്ടയവുമായുള്ള സൗഹൃദവും അദ്ദേഹം ഊട്ടിയുറപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ചലച്ചിത്ര താരങ്ങളായ പ്രേം പ്രകാശ്, വിജയരാഘവന്, സംവിധായകന് ജോഷി മാത്യു എന്നിവരെല്ലാം ഈ കൂട്ടായ്മയിലുണ്ടായിരുന്നു.