വെഞ്ഞാറമൂട് കൂട്ടക്കൊല: അന്വേഷണം പൂർത്തിയായി: കുടുംബത്തിനു കടബാധ്യത 48 ലക്ഷം: അഫാൻ ഏകപ്രതി, കുറ്റപത്രം അടുത്തമാസം
1546284
Monday, April 28, 2025 6:36 AM IST
വെഞ്ഞാറമൂട് : വെഞ്ഞാറമ്മൂട് കൂട്ടക്കൊലയ്കക്കു കാരണം കടബാധ്യതയെന്ന് ഉറപ്പിച്ച് പൊലീസ്. കേസിൽ പോലീസിന്റെ അന്വേഷണം പൂർത്തിയായി. കേസിലെ ഏകപ്രതിയായ അഫാന്റെ കുടുംബത്തിന് 48 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണം പൂർത്തിയായതിനു പിന്നാലെ കുറ്റപത്രം തയാറാക്കൽ നടപടികളിലേക്ക് പോലീസ് കടന്നു.
അടുത്തമാസത്തോടെ കുറ്റപത്രം സമർപ്പിക്കും. കുതിച്ചുയർന്ന കടവും കടക്കാർ പണം തിരികെ ചോദിച്ചതിലെ ദേഷ്യവുമാണ് കൊലയുടെ കാരണമായി അന്വേഷണസംഘം കണ്ടെത്തിയത്. ബന്ധുക്കളിൽ നിന്നായി 16 ലക്ഷം രൂപയും 17 ലക്ഷം രൂപയുടെ ഹൗസിംഗ് ലോണും മൂന്നുലക്ഷം രൂപയുടെ പഴ് സണൽ ലോണും ഒന്നര ലക്ഷത്തിന്റെ ബൈക്ക് ലോണും 10 ലക്ഷത്തിന്റെ പണയവുമായിരു ന്നു കടം.
അമ്മയും വല്ല്യമ്മയും സഹോദരനും ബന്ധുക്കളും കാമുകിയുമടക്കം ആറു പേരെയാണ് അഫാൻ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തിയത്. കടം വീട്ടാൻ സഹായിക്കാതിരുന്നതോടെയാണ് വല്ല്യമ്മ, പിതൃസഹോദരൻ, ഇദ്ദേഹത്തിന്റെ ഭാര്യ എന്നിവരെ കൊന്നതെന്നും പണയംവച്ച സ്വർണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിലാണു കാമുകിയെ കൊന്നതെന്നും പോലീസ് പറയുന്നു.
പതിനഞ്ചുപേരിൽ നിന്നായാണ് കുടുംബം പണം കടം വാങ്ങിയിരുന്നത്. അഫാൻ ഏക പ്രതിയായ കേസിൽ അമ്മ ഷെമീനയെ മുഖ്യസാക്ഷിയാക്കും. കൊലയുടെ കാരണം കൂടാതെ സമയക്രമവും പോലീസ് ഉറപ്പിച്ചു.
ഫെബ്രുവരി 24നു രാവിലെ 10.30ന് അമ്മയെ ആക്രമിച്ചു, 11.30ന് വല്യമ്മയേയും ഒന്നരയ്ക്കും രണ്ടിനുമിടയിൽ പിതൃസഹോദരനേയും ഭാര്യയേയും കൊന്നു. പിന്നീട് ബാറിൽ പോയി മദ്യപിച്ച ശേഷം വൈകുന്നേരം 4.15 ഓടെ ഫർസാനയേയും നാലേ മുക്കാലോടെ അനിയനേയും ആക്രമിച്ചെന്നാണു കണ്ടെത്തൽ.