കല്‍പ്പറ്റ: വയനാട്ടിൽ ആത്മഹത്യചെയ്ത മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ബത്തേരി അർബൻ ബാങ്കിലെ സാമ്പത്തിക ബാധ്യത തീർത്ത് കെപിസിസി. 69 ലക്ഷം രൂപയുടെ ബാധ്യതയിൽ പിഴപ്പലിശയും മറ്റും ഒഴിവാക്കിയുളള തുകയാണ് കെപിസിസി അടച്ചുതീർത്തത്.
ബത്തേരി അർബൻ ബാങ്കിലെ കുടിശിക തീർത്ത് വീടിന്റെ ആധാരം എടുത്തുനൽകുക എന്നതായിരുന്നു വിജയന്റെ കുടുംബത്തിന്റെ ആവശ്യം. അർബൻ ബാങ്കിന്റെ പക്കലുള്ള വിജയന്റെ വീടിന്റെ ആധാരം കൈമാറുന്നതിനു നിലവിൽ പ്രശ്നങ്ങളില്ല.
ആധാരം കൈമാറുമ്പോൾ നോമിനിയായി വിജയന്റെ ഭാര്യ സുമയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. ഷെയർ കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിലും കുടുംബത്തിൽ നിന്നുള്ള നടപടികൾ പൂർത്തിയാകുന്നതോടെ ആധാരം കൈമാറാനാകുമെന്ന് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു.
40 ലക്ഷത്തോളം രൂപയാണ് 2007 ൽ വിജയൻ ബത്തേരി ബാങ്കിൽനിന്ന് കടമെടുത്തിരുന്നത്. അത് പിന്നീട് പലതവണ പുതുക്കുകയും മറ്റും ചെയ്തിരുന്നെങ്കിലും പിഴപ്പലിശയടക്കം 69 ലക്ഷം രൂപയായിരുന്നു.
സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് വാങ്ങിയ കോഴപ്പണം തിരികെ നൽകുന്നതിന്റെ ഭാഗമായാണ് ഇത്രവലിയ ബാധ്യത ഉണ്ടായത് എന്നാണ് വിജയൻ ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നത്.
Tags : KPCC N.M. Vijayan' bank