ആകാശയുടെ അഞ്ച് എയർ വിമാനങ്ങൾക്കും അഞ്ച് ഇൻഡിഗോ വിമാനങ്ങൾക്കും വെള്ളിയാഴ്ച രാത്രിയിലും ഇന്നലെയുമായി ഭീഷണിസന്ദേശം ലഭിച്ചു.സമീപനാളുകളിലുണ്ടായ ഭീഷണിസന്ദേശങ്ങൾക്കു പിന്നിൽ ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
കർശനമായ നിയമങ്ങൾ തയാറാക്കാൻ ശ്രമിക്കുകയാണെന്നു കേന്ദ്രമന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ ചില ഭീഷണിസന്ദേശങ്ങള്‍ എത്തിയ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വിലാസം (ഐപി അഡ്രസ്) ലണ്ടന്‍, ജര്‍മനി, കാനഡ, യുഎസ് എന്നിവിടങ്ങളിലാണ്. യഥാര്‍ഥ സ്ഥലം മറച്ചുവയ്ക്കുക എന്ന ലക്ഷ്യത്തോടെ വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) സഹായത്തോടെയും സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയുണ്ടായ ഭീഷണിസന്ദേശങ്ങൾക്കു പിന്നിൽ ഛത്തീസ്ഗഡിൽനിന്നുള്ള 17 കാരനാണെന്ന് മുംബൈ പോലീസ് കണ്ടെത്തിയിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട് കൂട്ടുകാരനുമായുള്ള തർക്കത്തെത്തുടർന്ന് സുഹൃത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറന്ന് ഭീഷണിസന്ദേശം അയയ്ക്കുകയായിരുന്നുവെന്നാണ് മുംബൈ പോലീസ് കണ്ടെത്തിയത്.