കൊള്ളയടിച്ച 5,669 ആയുധങ്ങളിൽ കിട്ടിയത് 1,350 മാത്രം: മുഖ്യമന്ത്രി മണിപ്പുർ കലാപത്തിനിടെ പോലീസിന്റെയും സൈനിക വിഭാഗങ്ങളുടെയും ആയുധപ്പുരകൾ കൊള്ളയടിച്ച് അക്രമികൾ തട്ടിക്കൊണ്ടുപോയ 5,669 ആയുധങ്ങളിൽ 1,350 എണ്ണം മാത്രമാണ് ഇതുവരെ കണ്ടെടുത്തതെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്.
എന്നാൽ കഴിഞ്ഞ വർഷം മേയ് മൂന്നിനു കലാപം തുടങ്ങിയശേഷം ആയുധപ്പുരകളിൽ നിന്നു കൊള്ളയടിക്കപ്പെട്ട 6,000ത്തോളം ആയുധങ്ങളിൽ 2,800 എണ്ണം പോലീസ് കണ്ടെടുത്തുവെന്ന് മണിപ്പുർ ഡിജിപി രാജീവ് സിംഗ് പറഞ്ഞു.
ഇംഫാലിൽ ഇന്നലെ മണിപ്പുർ പോലീസിന്റെ സ്ഥാപക ദിനാഘോഷത്തിനു ശേഷമാണ് ഇരുവരും വ്യത്യസ്തമായ കണക്കുകൾ പത്രലേഖകരെ അറിയിച്ചത്.
ആയുധങ്ങൾ കൊള്ളയടിച്ചതിന് 125 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഡിജിപി പറഞ്ഞു. കൊള്ളയടിച്ച ആയുധങ്ങൾ സ്വമേധയാ തിരിച്ചേൽപ്പിക്കുന്നവർക്കെതിരേ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നവർ സർക്കാരിനെ തിരികെയേൽപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കാങ്പോക്പി ജില്ലയിലെ കെ ഫൈസാൾ, കെ മോൾജോൾ ഗ്രാമങ്ങളിൽനിന്നു സുരക്ഷാസേനയും പോലീസും ചേർന്നു നടത്തിയ പരിശോധനയിൽ എസ്എംജി കാർബൈൻ, എം20 പിസ്റ്റൾ, നാടൻ പിസ്റ്റൾ എന്നിവ ഓരോന്നു വീതം ബുധനാഴ്ച കണ്ടെടുത്തതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും പ്രഖ്യാപനം.
കഴിഞ്ഞ മാസം വരെ കൊള്ളയടിക്കപ്പെട്ടതിൽ 1,344 ആയുധങ്ങൾ വീണ്ടെടുത്തിരുന്നു. ഒന്നര വർഷം നീണ്ട അക്രമങ്ങളിൽ 17 സുരക്ഷാ ഉദ്യോഗസ്ഥരും 250ലേറെ സാധാരണക്കാരും കൊല്ലപ്പെട്ടതായാണു റിപ്പോർട്ടുകൾ.