ന്യൂഡല്‍ഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ രാവിലെ 11.30ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം നല്കി. കനയ്യ കുമാർ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.
ജമ്മുകാഷ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൻ ഗോപിനാഥൻ സർവീസിൽ നിന്ന് രാജിവച്ചിരുന്നു. കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞയാളാണ് കണ്ണന് ഗോപിനാഥന്.
പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തേ മുംബൈയില്‍ വച്ചും ആഗ്രയില്‍ വച്ചും അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികളിലും കണ്ണന് ഗോപിനാഥന് പങ്കെടുത്തിരുന്നു.
മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് ചേരുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും എന്നായിരുന്നു കണ്ണന്റെ പ്രതികരണം.
ഇത് പൗരന്മാരുടെ പാർട്ടിയാണ്. എന്നാൽ പൗരന്മാരിൽ നിന്ന് പ്രജകളിലേക്കുളള യാത്രയാണ് ഇപ്പോൾ നടക്കുന്നത്. തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം. എന്താണ് തന്റെ റോളെന്ന് പാർട്ടി തീരുമാനിക്കുമെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണന് ഗോപിനാഥന് ദാദ്ര നഗര്‍ ഹവേലിയിലെ കളക്ടറായിരുന്നു.