വേനൽമഴയിൽ ചീഞ്ഞുതുടങ്ങിയ വൈക്കോൽ ഉഴുതുമറിച്ച് കർഷകർ
1542327
Sunday, April 13, 2025 5:47 AM IST
നെന്മാറ: തുടർച്ചയായ വേനൽമഴയിൽ വൈക്കോൽ അഴുകി നശിച്ച കർഷകർക്ക് ഇൻഷ്വറൻസ് ആനുകൂല്യം നൽകണമെന്ന് പടശേഖരസമിതികൾ ആവശ്യപ്പെട്ടു.
രണ്ടാംവിള കൊയ്ത്തുകഴിഞ്ഞ നെൽപ്പാടങ്ങളിലെ വൈക്കോൽ വേനൽമഴയിൽ സംഭരിക്കാൻ കഴിയാതെ വെള്ളത്തിൽ കിടന്ന് അഴുകി ഉപയോഗശൂന്യമായതിനെ തുടർന്നുള്ള നഷ്ടം നികത്താൻ കാലാവസ്ഥ ഇൻഷ്വറൻസ്, സംസ്ഥാന ഇൻഷ്വറൻസ് എന്നിവയിൽ നിന്ന് കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് നെന്മാറ, അയിലൂർ മേഖലയിലെ വിവിധ കർഷകസമിതികൾ ആവശ്യപ്പെട്ടു.
ഒരുദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വേനൽ മഴ ശക്തമായതോടെ നെൽപ്പാടങ്ങളിൽ പരന്നു കിടക്കുന്നവയും ചുരുട്ടി റോളുകൾ ആക്കിയവയും വീണ്ടും ചീഞ്ഞു തുടങ്ങി.
ഇനി ചുരുട്ടി കെട്ടിയെടുക്കാൻ കഴിയാത്ത നെൽപ്പാടങ്ങളിലെ വൈക്കോലുകൾ ട്രാക്ടർ ഉപയോഗിച്ച് ചേറിൽ ഉഴുതുമറിച്ചു തുടങ്ങി. സാധാരണ വേനൽമഴയിൽ കലപ്പ ഉപയോഗിച്ച് ഉഴുതുമറിക്കുന്ന സ്ഥാനത്താണ് ഇപ്പോൾ ചെളിയിൽ പൂട്ടിമറിക്കുന്നത്. അളിഞ്ഞു തുടങ്ങിയ വൈക്കോൽ ചെളിയിൽ ഉഴുതുമറിക്കുന്നതോടെ പെട്ടെന്ന് മണ്ണിൽ ചേരാനും അതുവഴി ചെറിയതോതിൽ ജൈവവളാംശം ലഭിക്കുമെന്നും പെരുമാങ്കോട് പാടശേഖരത്തിലെ എം. ശിവദാസൻ പറഞ്ഞു. വൈക്കോൽ നഷ്ടംവന്ന ക്ഷീരകർഷകർക്ക് ക്ഷീരസംഘങ്ങൾ മുഖേന കുറഞ്ഞവിലയ്ക്ക് വൈക്കോലും കാലിത്തീറ്റയും ലഭ്യമാക്കാനുള്ള നടപടികൾ ഉണ്ടാവണമെന്ന് ക്ഷീരകർഷകനായ എം. യൂസഫ് ആവശ്യപ്പെട്ടു.
സ്വന്തം കൃഷിയിടത്തിലെ വൈക്കോൽ നശിച്ചതോടെ ഉയർന്ന വിലക്ക് വൈക്കോൽ വാങ്ങാൻ കഴിയാത്തതിനാൽ പശുവളർത്തൽ അവസാനിപ്പിക്കുകയാണെന്നും കറവയുള്ള ഒരു ഉരുവിനെ ഒഴികെ മറ്റുള്ളവരെ വില്പന നടത്താനും ആലോചിക്കുന്നതായി കരിമ്പാറയിലെ ക്ഷീരകർഷകനായ എം. ദേവൻ പറഞ്ഞു.