ജപ്തി ചെയ്ത സ്ഥാപനത്തിലെ 2,000 കിലോ ഭാരമുള്ള ലോക്കർ ആലുവയിലെത്തിച്ചു
1564755
Wednesday, June 4, 2025 5:09 AM IST
ആലുവ: സർക്കാർ കണ്ടുകെട്ടിയ പണമിടപാട് സ്ഥാപനത്തിലെ 2000 കിലോ ഭാരമുള്ള ലോക്കർ ക്രെയിൻ സഹായത്താൽ ആലുവ വെസ്റ്റ് വില്ലേജ് ഓഫീസിൽ എത്തിച്ചു. ഇന്നലെ രാത്രി 8.30 ഓടെയാണ് ബ്രിഡ്ജ് റോഡിലുള്ള പഴയ വില്ലേജ് കെട്ടിടത്തിലേക്ക് മാറ്റിയത്.
പോപ്പുലർ ഫൈനാൻസിന്റെ മഞ്ഞപ്ര വടക്കുംഭാഗം ശാഖ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേതാണ് അമിതഭാരമുള്ള ലോക്കർ. സാമ്പത്തിക പ്രതിസന്ധിയിൽ 2021ലാണ് സ്ഥാപനം സർക്കാർ കണ്ടുകെട്ടിയത്. സ്വർണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ജില്ലാ ട്രഷറിയിലേക്ക് അന്നുതന്നെ മാറ്റിയിരുന്നു.
ഇത്രയും വർഷം കഴിഞ്ഞിട്ടും ലോക്കറും ഫർണിച്ചറുകളുമെല്ലാം മാറ്റാത്തതിനെതിരെ കെട്ടിട ഉടമ ബാബു സെബാസ്റ്റ്യൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ലോക്കർ നീക്കിയത്. ഫർണിച്ചറുകൾ അങ്കമാലി മിനി സിവിൽ സ്റ്റേഷനിലെ കെട്ടിടത്തിൽ എത്തിച്ചു. മൂന്നാം നിലയിലേക്ക് കയറ്റാൻ കഴിയാത്തതിനാലാണ് ആലുവയിലെ വില്ലേജ് ഓഫീസിനോട് ചേർന്നുള്ള പഴയ കെട്ടിടം ലോക്കർ സൂക്ഷിക്കാൻ തെരഞ്ഞെടുത്തത്.
ക്രെയിൻ ഉപയോഗിച്ചാണ് മിനി ലോറിയിലേക്ക് ലോക്കർ കയറ്റിയത്. ആലുവയിലെത്തിച്ച ശേഷവും ക്രെയിൻ സഹായത്താൽ ലോറിയിൽ നിന്നും ഇറക്കി വില്ലേജ് ഓഫീസ് കോമ്പൗണ്ടിലേക്ക് കയറ്റിയത്.
ആലുവ തഹസിൽദാർ ഡിക്സി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ റവന്യൂ ജീവനക്കാരും മണിക്കൂറുകളോളം ഏറെ കഷ്ടപ്പെട്ടു. ബാങ്ക് ജംഗ്ഷനും മെട്രോ സ്റ്റേഷനുമിടയിൽ ഗതാഗത തടസവും ഉണ്ടായി.