വിദ്യാർഥിനിയടക്കം മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു
1564943
Thursday, June 5, 2025 5:19 AM IST
കോതമംഗലം : വിദ്യാർഥിനിയടക്കം മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കാഞ്ഞിരക്കാട്ട് ഓമന ഗോപാലൻ (70), ചാരപ്പാട്ട് പുത്തൻപുരക്കൽ വിമല വേണു (55), പത്താം ക്ലാസ് വിദ്യാർഥിനി ഇളന്പക്കാട്ട് ഗൗരി ശങ്കർ (15) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി പുത്തൻകുരിശ് തടി ഡിപ്പോക്ക് സമീപത്ത് വച്ചാണ് വിമല വേണുവിനെ തെരുവുനായ ആക്രമിച്ചത്. ഇവർ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. മറ്റു രണ്ട് പേർക്ക് വീടിന് സമീപത്ത് വച്ചുമാണ് കടിയേറ്റത്. പഞ്ചായത്തിന്റെ 12-ാം വാർഡിലുള്ളവരാണ് രണ്ടുപേർ, ഒരാൾ ആറാം വാർഡിലും. ഈ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ അലഞ്ഞുതിരിയുന്നത് പതിവാണ്.
പഞ്ചായത്തിന്റെ അനാസ്ഥയാണ് ഇതിന്റെ മുഖ്യകാരണമെന്നും, നായകളുടെ വാക്സിനേഷനും വന്ധീകരണത്തിനുമായി തയാറാക്കിയ പദ്ധതി ഇതുവരെ നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്നും പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ ആരോപിച്ചു.
രണ്ടു മാസം മുന്പ് പഞ്ചായത്തിന്റെ ഭരണസമിതി യോഗത്തിൽ ഈ വിഷയം അവതരിപ്പിച്ചതാണെന്നും സ്കൂൾ തുറക്കുന്നതിന് മുന്പ് പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടിയുടെ കടിയേറ്റ നിർധനരായവരുടെ ചികിത്സാ ചെലവ് പഞ്ചായത്ത് ഏറ്റെടുക്കണമെന്നും സൈജന്റ് ആവശ്യപ്പെട്ടു.