ചെങ്ങൽ തോടിന്റെ തീരമിടിഞ്ഞ് വീട് അപകടാവസ്ഥയിൽ
1564940
Thursday, June 5, 2025 5:19 AM IST
കാലടി: കനത്ത മഴയെത്തുടർന്ന് ചെങ്ങൽ തോടിന്റെ തീരമിടിഞ്ഞു വീട് അപകടാവസ്ഥയിലായി. കാഞ്ഞൂർ പഞ്ചായത്ത് നാലാം വാർഡിലെ ചെങ്ങൽ തുറവുംകര റോഡിനു സമീപം താമസിക്കുന്ന ഇളങ്കുന്നിൽ വീട്ടിൽ ബാബുവിന്റെ വീടാണ് തീരമിടുന്നതിനാൽ വലിയ ഭീഷണി നേരിടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിഞ്ഞ് തോട്ടിൽ പതിച്ചത്. നാലു സെന്റ് പുരയിടത്തിലെ അര സെന്റ് ഭൂമി ഇത്തരത്തിൽ ഇടിഞ്ഞു പോയതായി ബാബു വ്യക്തമാക്കി. ടൈൽ വിരിക്കുന്ന ജോലിചെയ്ത് ജീവനോപാധി കണ്ടെത്തുന്ന ബാബുവിന് ആകെയുള്ള സ്വത്താണ് ഈ വീട്.
ചെങ്ങൽ തോടിനു കുറുകെ നിർമിച്ചിട്ടുള്ള പാലത്തിനടിയിൽ തോട്ടിലെ ജലനിരപ്പ് സംരക്ഷിക്കുവാൻ ലക്ഷ്യമിട്ട് തടയണ നിർമാണമാരംഭിച്ചിട്ടുണ്ട്. ഇതോടെ മുഴുവൻ സമയവും വെള്ളം കെട്ടിനിൽക്കുന്നതും സംരക്ഷണഭിത്തിയില്ലാത്തതുമെല്ലാം തീരവാസികളെ ഭീതിയിലാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
മഴക്കാലത്ത് പെരിയാറിൽ നിന്നും വലിയതോതിൽ വെള്ളമൊഴുകിയെത്തുമ്പോൾ വളവുള്ള ഈ ഭാഗത്താണ് ആദ്യം വെളളം അടിച്ചു കയറുന്നത്. ഇവിടെയിപ്പോഴും മണ്ണ് കുതിർന്നു നിൽക്കുന്ന സ്ഥിതിയുമുണ്ട്. കൂടാതെ സമീപവാസിയുടെ അലക്കു കല്ല് ബാബുവിന്റെ വീട്ടിലെ നാഗത്തറ തുടങ്ങിയവയെല്ലാം തോട്ടിലേക്ക് പതിക്കുന്ന അവസ്ഥയിലാണ് നിലകൊള്ളുന്നത്.
കൂടുതൽ മണ്ണിടിയാതിരിക്കുവാൻ ടാർപോളിൻ ഇട്ടിട്ടുണ്ടെങ്കിലും വീട്ടിൽനിന്നും രണ്ടടി മാത്രം തോട്ടിലേക്കുളള ദൂരമെന്നിരിക്കെ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായാൽ ഏതു നിമിഷവും വീടുൾപ്പെടെ തോട്ടിൽ പതിക്കുമെന്ന ഭീതിയിലാണ് ബാബു കഴിഞ്ഞുകൂടുന്നത്.
സംഭവത്തിന്റെ ഗൗരവം മനസിലാക്കി പഞ്ചായത്തധികൃതരെ ബന്ധപ്പെടുകയും തുടർന്ന് പ്രസിഡന്റ് വാർഡ് മെമ്പ എൻജിനീയർ എന്നിവരെത്തി സിയാൽ അധികൃതരെ വിളിച്ചുവരുത്തി ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. അടിയന്തിരമായി സിയാലിന്റെ ഇടപെടലുണ്ടാകണമെന്നും പരിഹാരം കാണണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘുവും ആവശ്യപ്പെട്ടു.