കാൻസറിനെ കീഴടക്കി, മിലന് ഉഷാറാകണം; ക്ലാസിലും കളത്തിലും
1564743
Wednesday, June 4, 2025 4:57 AM IST
കൊച്ചി: മിലന് വീണ്ടും ക്ലാസ് മുറിയിലെത്തണം. ഒരിക്കല്‍ അഴിച്ചുവച്ച ബൂട്ട് കെട്ടി വീണ്ടും ഫുട്ബോള്‍ കളത്തിലിറങ്ങണം. എന്നാല്‍ ചെറുപ്രായത്തില്‍തന്നെ പിടിമുറുക്കിയ രക്താര്‍ബുദത്തില്‍നിന്ന് കുതറിമാറി വേണം തന്റെ സ്വപ്നങ്ങളിലേക്ക് അവന് ചുവടുവയ്ക്കാന്‍.
അതിനായി മിലന് മെക്സണ്‍ (18) സുമനസുകളുടെ സഹായം തേടുകയാണ്. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് അവന്റെ കുടുംബം.
കടമക്കുടി പഞ്ചായത്ത് നാലാം വാര്‍ഡില്‍ കരിക്കാട്ട് തുരുത്ത് തോട്ടകത്ത് ആന്റണി മെക്സണിന്റെയും ലിയ ജോയിയുടെയും മൂത്ത മകനാണ് മിലന്. പഠനത്തിലും കളികളിലുമെല്ലാം മിടുക്കനായിരുന്ന അവന് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് രക്താര്‍ബുദം സ്ഥിരീകരിച്ചത്.
എറണാകുളത്തെ സ്വകാര്യആശുപത്രിയിലായിരുന്നു ചികിത്സ. രോഗം മാറിയെങ്കിലും ആ സന്തോഷം അധികം നീണ്ടില്ല. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ കൂടുതല്‍ തീവ്രതയോടെ രോഗം വീണ്ടുമെത്തി.
പ്ലസ് വണ്ണിന് മുഴുവന്‍ വിഷയങ്ങളും എ പ്ലസോടെ പാസായെങ്കിലും പ്ലസ്ടുവിന് ക്ലാസില്‍ പോകാനായത് ഏതാനും ദിവസം മാത്രം. തുടര്‍ചികിത്സ തിരുവനന്തപുരം ആര്‍സിസിയിലായിരുന്നു. പല തവണയുള്ള ആശുപത്രി വാസത്തില്‍ മരുന്നുകളും കീമോതെറാപ്പിയും തുടര്‍ന്നു.
കീമോ ഫലപ്രദമാകാതെ വന്നപ്പോള്‍ ഒരു ഡോസിന് രണ്ടു ലക്ഷം രൂപ വരുന്ന നാല് കുത്തിവയ്പ്പെടുക്കേണ്ടി വന്നു. പഠനം മുടങ്ങിയെങ്കിലും വീട്ടിലിരുന്ന് പഠിച്ച് പ്ലസ്ടു ഭേദപ്പെട്ട മാര്‍ക്കോടെ പാസായി.
സിഎ ഫൗണ്ടേഷന് കോഴ്സിന് ചേര്‍ന്നെങ്കിലും ക്ലാസില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. ആര്‍സിസിയില്‍ ഡോക്ടര്‍മാരായ ശ്രീജിത്ത് എന്‍. നായര്‍, ഷെറിന് മാത്യു എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചികിത്സ. ഈ മാസം തന്നെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി 15 ലക്ഷം രൂപയെങ്കിലും വേണം.
ഇതുവരെയുള്ള ചികിത്സയ്ക്ക് വീടും സ്ഥലവും പണയപ്പെടുത്തി കിട്ടിയ പണം ഉള്‍പ്പെടെ ലക്ഷങ്ങളാണ് ചെലവായത്. മരപ്പണിക്കാരനായ ആന്റണിക്ക് ഒറ്റയ്ക്ക് ഇനി ആവശ്യമായ തുക സ്വരൂപിക്കാന്‍ കഴിയില്ല.
ജോലിക്ക് സ്ഥിരമായി പോകാനും കഴിയുന്നില്ല. ഇളയ മകള്‍ ഇക്കുറി പത്താം ക്ലാസ് ഫുള്‍ എ പ്ലസോടെയാണ് പാസായത്. ആ കുട്ടിയുടെ തുടര്‍പഠനവും നടത്തണം. സുമനസുകളുടെ സഹായം തേടുകയാണ് മിലനും കുടുംബവും. ഫോണ്‍: 9544939178.