ശബരി പാതയ്ക്ക് അനുമതി : പ്രതീക്ഷയോടെ സ്ഥലം വിട്ടുനൽകിയ കുടുംബങ്ങൾ
1564946
Thursday, June 5, 2025 5:19 AM IST
മൂവാറ്റുപുഴ: ശബരി പാതയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ റെയിൽ പാതയ്ക്കു വേണ്ടി സ്ഥലം വിട്ടുനൽകിയ നൂറുകണക്കിന് കുടുംബങ്ങൾക്ക് വീണ്ടും പ്രതീക്ഷയുടെ ചിറകുമുളച്ചു. കേന്ദ്രാ സർക്കാർ തീരുമാനം പാഴ് പ്രഖ്യാപനമായി മാറരുതെയെന്ന പ്രാർഥനയാണ് മൂവാറ്റുപുഴ കിഴക്കേക്കരയടക്കമുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക്.
രണ്ട് പതിറ്റാണ്ടു മുമ്പ് ഏറെ പ്രതീക്ഷയോടെ റെയിൽ പാതയ്ക്കു വേണ്ടി സ്ഥലം വിട്ടുനൽകിയ നിരവധി കുടുംബങ്ങളാണുള്ളത്. മൂവാറ്റുപുഴയിൽ റെയിൽവേ സ്റ്റേഷനായി സ്ഥലം കണ്ടെത്തിയത് കിഴക്കേക്കര മേഖലയിലാണ്. ഇവിടെ മാത്രം 40 ൽ അധികം കുടുംബങ്ങളുടെ സ്ഥലമാണ് ഏറ്റെടുത്ത് കല്ലിട്ടു പോയത്. എല്ലാ വർഷവും ബജറ്റ് പ്രഖ്യാപനങ്ങൾ വരുമ്പോൾ ഇവർക്ക് ആശ്വാസമാണ്. എന്നാൽ പ്രഖ്യാപനങ്ങൾ മാത്രം ഉണ്ടായെന്നല്ലാതെ ഒന്നും നടന്നില്ല.
കാൽ നൂറ്റാണ്ട് മുമ്പ് പദ്ധതി ആരംഭിച്ചപ്പോള്‍ മുതല്‍ ജീവിതം ദുരിതത്തിലായ നൂറുകണക്കിനു കുടുംബങ്ങളുടെ ദുരിതം അവസാനിക്കുമെന്ന പ്രതീക്ഷയാണ് വീണ്ടും സർക്കാർ പ്രഖ്യാപനം സൃഷ്ടിച്ചിരിക്കുന്നത്.
പാതയ്ക്കായി അലൈന്മെന്റ് നിശ്ചയിച്ചതോടെ ഭൂമി വില്‍ക്കാനോ, ബാങ്കില്‍ പണയപ്പെടുത്താനോ, പഴകിയ വീടുകള്‍ അറ്റകുറ്റപ്പണി നടത്താനോ സാധിക്കാതെ ജിവിതം വഴിമുട്ടിയ അവസ്ഥയിലാണ് കുടുംബങ്ങൾ. ഇതു മൂലം പലരുടെയും ജീവിതം തന്നെ ദുരിതത്തിലായിരുന്നു. ഇതിൽ നിന്നും രക്ഷപെടാൻ ഒടുവിൽ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നു കാണിച്ച് മനുഷ്യാവകാശ കമ്മീഷനു വരെ പരാതികൾ പോയി.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഗതാഗത വികസനത്തിനു വഴിവയ്ക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ശബരിമല, ഭരണങ്ങാനം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് അടക്കമുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്താനാകും. മലയോര മേഖലയുടെ വികസനത്തിനും ചരക്കുനീക്കത്തിനും നിർണായക പങ്ക് വഹിക്കന്നതിന്നും പദ്ധതിക്കാകും.
അങ്കമാലിയിൽ നിന്നാരംഭിക്കുന്ന പാതയിൽ മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂര്‍ വില്ലേജ് വരെയുള്ള സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് തയാറായിക്കഴിഞ്ഞിട്ടുണ്ട്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലാകെ ആറ് റെയില്‍വേ സ്റ്റേഷനുകള്‍ ആണ് നിശ്ചയിച്ചിട്ടുള്ളത്. കോട്ടയം ജില്ലയില്‍ പുതിയ അലൈന്മെന്റ് സര്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞു.
അങ്കമാലി മുതല്‍ പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ എരുമേലി വരെ 115 കിലോമീറ്ററാണ് നീളം. പദ്ധതിക്കായി ഇനി ഏറ്റെടുക്കാനുള്ളത് 107 കിലോമീറ്ററാണ്.