ഓണ്‍ലൈന്‍ വഴി ലഭിച്ചത് പഴയ ഫോണ്‍ : 70,000 രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവ്
1564747
Wednesday, June 4, 2025 4:57 AM IST
കൊച്ചി: ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് പഴയതും കേടായതുമായ മൊബൈല്‍ ഫോണ്‍ നല്കി കബളിപ്പിക്കുകയും അതു തിരികെ വാങ്ങിയ ശേഷം പണം നല്‍കാതിരിക്കുകയും ചെയ്ത ഓണ്‍ലൈന്‍ വ്യാപാരി ഉപഭോക്താവിന് 70,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു.
ചെന്നൈ ആസ്ഥാനമായ ലാപ്ടോപ്സോണ്‍ എന്ന സ്ഥാപനത്തിനെതിരായ പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ചിന്റെ നടപടി.
2023 ഏപ്രിലില്‍ കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കെ.എസ്. മാരിയപ്പന് ഓണ്‍ലൈനിലൂടെ 55,000 രൂപയ്ക്ക് വാങ്ങിയ സാംസംഗ് ഗാലക്സി ട21 മൊബൈലിന് ഗുണനിലവാരമില്ലായ്മയും നേരത്തെ ഉപയോഗിച്ചതുമായ പഴക്കവും കണ്ടെത്തിയിരുന്നു. ഓര്‍ഡര്‍ ചെയ്ത ആക്സസറികളും ഫോണിനൊപ്പം ഉണ്ടായിരുന്നില്ല.
എതിര്‍കക്ഷി ആദ്യം പണം തിരികെ നല്കാന് വിസമ്മതിച്ചെങ്കിലും പിന്നീട് കൈപ്പറ്റിയ ഫോണ്‍ തിരികെ അയയ്ക്കാൻ ഉപഭോക്താവിനോട് ആവശ്യപ്പെട്ടു. ഉപഭോക്താവ് ഫോണും കവര്‍ ലെറ്ററും കൊറിയറില്‍ അയച്ചെങ്കിലും പണം തിരികെ നല്കുന്നതില് എതിര്‍കക്ഷി വീഴ്ചവരുത്തുകയും ഉപഭോക്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
ഫോണിന്റെ വിലയായ 55,000 രൂപയും നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളില്‍ 15,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാനാണ് ഉത്തരവ്. പരാതിക്കാരനു വേണ്ടി അഡ്വ. സിജോ ജോര്‍ജ് ഹാജരായി.