പണം ആവശ്യപ്പെട്ട് ഡോ. വി.പി. ഗംഗാധരന് ഭീഷണിക്കത്ത്
1564898
Thursday, June 5, 2025 4:51 AM IST
കൊച്ചി: എട്ടു ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് കാന്‍സര്‍ ചികിൽസാ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് ഭീഷണിക്കത്ത്. ഡോ. ഗംഗാധരന്റെ ചികിത്സാ പിഴവില്‍ പെണ്‍കുട്ടി മരിക്കാന്‍ ഇടയായെന്നും തുടര്‍ന്ന് കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തുവെന്നുമാണ് മുംബൈയിലെ "സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ്' എന്ന പേരില്‍ അയച്ച കത്തിൽ പറയുന്നത്.
മേയ് 17ന് തപാല്‍ വഴിയാണ് കത്തയച്ചിരിക്കുന്നത്. ഡോ. ഗംഗാധരന് നല്കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മരട് പോലീസ് പറഞ്ഞു. ഭീഷണിപ്പെടുത്തല്‍, വധഭീഷണി, പണം തട്ടിയെടുക്കല്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നീതി തേടി പെണ്‍കുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് ഇടപെടലെന്നാണ് കത്തില്‍ പറയുന്നത്. കത്തില്‍ നല്കിയ ലിങ്ക് അല്ലെങ്കില്‍ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന് ആയി 8.25 ലക്ഷം രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന് അപകടത്തിലാക്കുമെന്നും ഭീഷണിയുണ്ട്.
പരാതിയില്‍ സൈബര്‍ സെല്‍, തപാല്‍ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കത്ത് എവിടെ നിന്ന് അയച്ചു എന്ന് കണ്ടെത്താനാണ് പോലീസ് തപാല്‍ വകുപ്പിന്റെ സഹായം തേടിയിരിക്കുന്നത്. ഡിജിറ്റല്‍ പേയ്മെന്റ് ലിങ്കും ക്യുആര്‍ കോഡും സൈബര്‍ സെല്‍ വഴി കണ്ടെത്താനാണ് നീക്കം.