നാഗവിഗ്രഹ കൽവിളക്ക് മാലിന്യക്കുളത്തിൽ എറിഞ്ഞ സംഭവം: മൂന്നു പേർ റിമാൻഡിൽ
1464250
Sunday, October 27, 2024 4:49 AM IST
ചെങ്ങന്നൂർ: ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ക്ഷേത്രത്തിനു സമീപമുള്ള നാഗവിഗ്രഹ കൽവിളക്ക് തകർത്ത് മാലിന്യക്കുളത്തിൽ എറിഞ്ഞ സംഭവത്തിൽ ചെങ്ങന്നൂർ നഗരസഭ യുഡിഎഫ് കൗൺസിലറെയും സഹായികളെയും റിമാൻഡ് ചെയ്തു.
നഗരസഭ കൗൺസിലറും കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ചെങ്ങന്നൂർ തിട്ടമേൽ കണ്ണാട്ട് തോമസ് വർഗീസ് (രാജൻ കണ്ണാട്ട് -64), തിട്ടമേൽ കൊച്ചു കുന്നുംപുറത്ത് രാജേഷ് (ശെൽവൻ-53), പാണ്ടനാട് കീഴ്വന്മഴി കളക്കണ്ടത്തിൽ കുഞ്ഞുമോൻ (49) എന്നിവരെയാണ് ചെങ്ങന്നൂർ സിഐ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. റെയിൽവേ സ്റ്റേഷൻ റോഡിൽ വണ്ടിമല ക്ഷേത്രത്തിന്റെ തെക്കേ കവാടത്തിനു മുൻവശത്ത് സ്ഥാപിച്ചിട്ടുള്ള നാഗവിഗ്രഹ കൽവിളക്ക് രാജൻ കണ്ണാട്ടിന്റെ നിർദേശപ്രകാരം ശെൽവൻ ഇളക്കി മാറ്റുകയായിരുന്നു.
തുടർന്ന് പെട്ടി ഓട്ടോയിൽ കയറ്റി ഒരു കിലോമീറ്റർ അകലെയുള്ള പെരുങ്കുളം പാടത്തെ മാലിന്യക്കുഴിയിൽ ഉപേക്ഷിച്ചു. കൽവിളക്ക് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ക്ഷേത്ര ഭാരവാഹികളാണ് ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശെൽവനെ പിടികൂടി.
പോലീസിന്റെയും ക്ഷേത്ര ഭാരവാഹികളുടെയും നേതൃത്വത്തിൽ ജെസിബി ഉൾപ്പെടെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ വിളക്ക് രാത്രി ഒരു മണിയോടെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കൽവിളക്ക് വൃത്തിയാക്കി പഴയ സ്ഥാനത്ത് സ്ഥാപിച്ചു.
ശെൽവൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജൻ കണ്ണാടനെയും കുഞ്ഞുമോനെയും അറസ്റ്റ് ചെയ്തത്. കൽവിളക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ തൊട്ടുപുറകിലുള്ള വസ്തുവിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വിളക്കു തകർത്തതെന്നു പോലീസ് പറഞ്ഞു.