മണ്ണാറശാല ആയില്യം ഉത്സവത്തിനു തുടക്കം
1463805
Friday, October 25, 2024 4:55 AM IST
ഹരിപ്പാട്: പുണർതം നാളിൽ സന്ധ്യക്കുള്ള മഹാദീപക്കാഴ്ചയോടെ ഈ വർഷത്തെ ആയില്യം ഉത്സവത്തിനു തുടക്കമായി. മികച്ച കലാകാരന്മാർക്കുള്ള നാഗരാജ പുരസ്കാര സമർപ്പണ ചടങ്ങ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
ഇല്ലത്തെ കാരണവർ എം.കെ. പരമേശ്വരൻനമ്പൂതിരി പുരസ്കാര സമർപ്പണം നിർവഹിച്ചു. പൂയംതൊഴൽ ഇന്ന് നടക്കും. വാസുകിയുടെയും അനന്തഭഗവാന്റെയും തിരുവാഭരണം ചാർത്തുന്ന ദിവസമാണ്പൂയംനാൾ. ചതു:ശതനിവേദ്യത്തോടെയുള്ള ഉച്ചപൂജയാണ് ദർശന പ്രധാനം.
അനേകം ഭക്തർ പൂയം തൊഴലിന് എത്തിച്ചേരും. ഇല്ലത്ത് അലങ്കരിച്ച പന്തലിൽ കളമെഴുതി, പുള്ളോർക്കുടവും വീണയും മീട്ടി പുള്ളുവൻ പാട്ടുകളാൽ മുഖരിതമായിരിക്കും ക്ഷേത്രാങ്കണം.
പൂജകളിൽ മുഖ്യകാർമികത്വം വഹിക്കുന്നത് അമ്മയാണ്. സാവിത്രി അന്തർജനമാണ് ഇപ്പോഴത്തെ അമ്മ.
മറ്റ് ഇല്ലങ്ങളിൽ നിന്നു ഇവിടേക്ക് വേളികഴിച്ചുകൊണ്ടുവരുന്ന സ്ത്രീകളിൽ ഏറ്റവും പ്രായമേറിയ അന്തർജനമാണ് അമ്മസ്ഥാനം അലങ്കരിക്കുന്നത്. നാളെ ആയില്യം നാളിൽ അമ്മയുടെ എഴുന്നള്ളത്ത് കണ്ടു തൊഴാമെന്ന പ്രതീക്ഷയിൽ ഭക്തസഹസ്രങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്.
ഏഴു വർഷത്തിനുശേഷമാണ് ഇപ്പോൾ എഴുന്നള്ളത്ത് നടക്കുന്നത്. ഇല്ലത്തെ നിലവറയിൽനിന്ന് വാദ്യഘോഷങ്ങളോടെ വെഞ്ചാമരവും ഓലക്കുടയും പിടിച്ച് നാഗരാജാവ്, നാഗയക്ഷി, നാഗചാമുണ്ഡി വിഗ്രഹങ്ങളുമായി ക്ഷേത്രത്തിൽ എത്തി പൂജകൾക്കുശേഷം തിരികെ ഇല്ലത്തെ നിലവറയിൽ പ്രവേശിക്കുന്നതു കാണുന്നത് ജന്മപുണ്യമായി ഭക്തർ വിശ്വസിക്കുന്നു.
തുടർന്ന് അമ്മ നിലവറയിൽ ഭക്തർക്ക് ദർശനം നൽകും. അന്നദാനവും മികച്ച കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാവും.