കാറ്റും മഴയും: ചാരുംമൂട് മേഖലയിൽ വ്യാപക നാശം
1463812
Friday, October 25, 2024 4:55 AM IST
ചാരുംമൂട്: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും ചാരുംമൂട് മേഖലയിൽ വ്യാപക നാശം. അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന ശക്തമായ മഴയിൽ കെപി റോഡിലെ വൻമരം നിലം പൊത്തി. ഗതാഗതം നിലച്ചു. വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞ് റോഡിനു കുറുകെ വീണു.
ഇതേത്തുടർന്ന് കെപി റോഡിൽ ഗതാഗതവും മേഖലയിൽ വൈദ്യുതി വിതരണവും തടസ പ്പെട്ടു. വൈദ്യുതി ഇന്നലെയാണ് മിക്കയിടത്തും പുനഃസ്ഥാപിച്ചത്. സന്ധ്യക്ക് ഏഴോടെ തുടങ്ങിയ ശക്തമായ മഴ രാത്രി ഏറെ വൈകിയാണ് തോർന്നത്.
കെപി റോഡിൽ പറയംകുളം ജംഗ്ഷന് കിഴക്കു വശമാണ് റോഡരികിൽനിന്ന മരം വീണത്. 11 കെവി ലൈനിൽ വീണതിനാൽ പത്തിലേറെ പോസ്റ്റുകൾ ഒടിഞ്ഞും ചരിഞ്ഞും വീണു. സമീപ പ്രദേശങ്ങളിൽ ഉൾപ്പെടെ വൈദ്യുതി നിലച്ചു. കെപി റോഡിൽ രാത്രി ഏഴുമുതൽ ഗതാഗതം പൂർണമായി നിലച്ചു. ബസ് സർവീസുകൾ മറ്റു റൂട്ടുകളിലൂടെ സർവീസ് നടത്തി. അടൂരിൽ നിന്നു എത്തിയ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് മരം വെട്ടി മാറ്റി.
ചുനക്കര, നൂറനാട് പ്രദേശങ്ങളിലും വൃക്ഷശിഖരങ്ങൾ ഒടിഞ്ഞുവീണ് പോസ്റ്റുകൾ നിലം പൊത്തി. മിക്കയിടത്തും വൈദ്യുതി ബന്ധം നിലച്ചു. ചിലയിടങ്ങളിൽ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.