ബിഷപ് മാര്‍ ജയിംസ് കാളാശേരി കാലംചെയ്തിട്ട് 75 വര്‍ഷം
1463807
Friday, October 25, 2024 4:55 AM IST
ചങ്ങനാശേരി: തിരുവിതാംകൂര്‍ ദിവാന് സി.പി രാമസ്വാമിയുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരേ ഇടയലേഖനത്തിലൂടെ പടനയിച്ച ചങ്ങനാശേരി രൂപതയുടെ മുന്‍ ബിഷപ് മാര്‍ ജയിംസ് കാളാശേരി ഓർമയായിട്ട് 75വര്‍ഷം. 1949 ഒക്ടോബര്‍ 27ന് 57-ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സർക്കാർ ഏറ്റെടുക്കാനുള്ള പ്രഖ്യാപനത്തിനെതിരേ കോളിളക്കം സൃഷ്ടിച്ച മാര്‍ കാളാശേരിയുടെ ചരിത്രപ്രസിദ്ധമായ ഇടയലേഖനം പുറത്തിറങ്ങിയത് 1945 ഓഗസ്റ്റ് 15നാണ്. ചെറുപുഷ്പ മിഷന് ലീഗിന് ഔദ്യോഗിക അംഗീകാരം നല്‍കുകയും മധ്യതിരുവിതാംകൂറില്‍ വനിതകളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ചങ്ങനാശേരി അസംപ്ഷന്‍ കോളജിന് തുടക്കംകുറിച്ചതും മാര്‍ കാളാശേരിയാണ്.
1892 ഏപ്രില്‍ 20ന് കൈനകരി ഇടവകയിലെ കാളാശേരി കുടുംബത്തിലാണ് ജനനം. 1919 ഏപ്രില്‍ 19ന് പൗരോഹിത്യം സ്വീകരിച്ചു. 1927ല്‍ ഒക്ടോബര്‍ 29ന് ചങ്ങനാശേരി രൂപതയുടെ ബിഷപ്പായി നിയമിതനായി. 1927 ഡിസംബര്‍ 21ന് ചങ്ങനാശേരിയില്‍ വച്ചായിരുന്നു മെത്രാഭിഷേകം.
1928 ജൂലൈ 25ന് അതിരൂപതയുടെ ഔദ്യോഗിക മുഖപത്രമായ വേദപ്രചാര മധ്യസ്ഥന്റെ ആദ്യലക്കം പ്രകാശിപ്പിച്ചു. വൈദികര്‍ക്കായുള്ള പ്രീസ്റ്റ് പ്രൊവിഡന്റ് ഫണ്ടിന് തുടക്കംകുറിച്ചതും അതിരമ്പുഴ, ആലപ്പുഴ, രാമപുരം ഫൊറോനകള്‍ പ്രഖ്യാപിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്.
ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാന് മാര്‍ തോമസ് കുര്യാളശേരിയുടെ ഭൗതികാവശിഷ്ടങ്ങള്‍ റോമില്‍നിന്നു ചങ്ങനാശേരിപ്പള്ളിയിലെത്തിച്ച് സംസ്കരിച്ചതും മൈനര്‍ സെമിനാരി കോട്ടയത്തുനിന്നു പാറേല്പ്പള്ളിക്കു സമീപമുള്ള കെട്ടിടത്തിലേക്കു മാറ്റിയതും ലിജിയന്‍ ഓഫ് മേരി കമ്മീസിയം, ചങ്ങനാശേരി സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസ് തുടങ്ങിയ സംരംഭങ്ങള്‍ തുടങ്ങിയതും മാര്‍ കാളാശേരിയുടെ കാലത്താണ്. 1933ല്‍ മല്ലപ്പള്ളിയില്‍ എംസിബിഎസ് സഭയ്ക്ക് തുടക്കംകുറിച്ചതും അക്കാലത്താണ്.
അനുസ്മരണം നാളെ
മാര്‍ ജയിംസ് കാളാശേരിയുടെ 75-ാം ചരമവാര്‍ഷികാചരണം 26ന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളിയില്‍ നടക്കും. രാവിലെ ഏഴിന് മര്‍ത്ത്മറിയം കബറിടപള്ളിയില്‍ വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കബറിടത്തില്‍ പ്രാര്‍ഥന ടത്തും. അതിരൂപതയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ജൂബിലി ആചരിക്കും.
ഛായാചിത്രപ്രയാണവും അനുസ്മരണ സിമ്പോസിയവും
ചങ്ങനാശേരി: മാര്‍ ജയിംസ് കാളാശേരിയുടെ 75-ാം ചരമവാര്‍ഷികാചരണവും അനുസ്മരണ സിമ്പോസിയവും നാളെ നടക്കും. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാസമിതിയുടെ നേതൃത്വത്തില്‍ മാർ കാളാശേരിയുടെ മാതൃഇടവകയായ കൈനകരിയില്‍നിന്നു രാവിലെ 11.30ന് വിവിധ ഇടവകകളുടെ സഹകരണത്തോടെ നടത്തുന്ന ഛായാചിത്രപ്രയാണം ഉച്ചകഴിഞ്ഞ് 2.30ന് അസംപ്ഷന്‍ കോളജില്‍ എത്തിച്ചേരും.
തുടര്‍ന്നു കോളജിലെ വില്യംഹാളില് നടക്കുന്ന അനുസ്മരണ സമ്മേളനവും സിമ്പോസിയവും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ്, കാഞ്ഞിരപ്പള്ളി രൂപത വികാരിജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മാര്‍ത്തോമ്മാ വിദ്യാനികേതന്‍ ഡയറക്ടര്‍ റവ. ഡോ. തോമസ് കറുകക്കളം മോഡറേറ്ററായിരിക്കും. ഫാ.ജയിംസ് കൊക്കാവയലില്‍, ഫാ. സെബാസ്റ്റ്യന്‍ കാളാശേരി, ബിനു വെളിയനാടന്‍ എന്നിവര്‍ പ്രസംഗിക്കും.
കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോനയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ എട്ടിന് നടക്കുന്ന അനുസ്മരണ സമ്മേളനം ആര്‍ച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കിള്‍ എംഎല്‍എ, തോമസ് കെ. തോമസ് എംഎല്‍എ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.