കൊല്ലം-തേനി ദേശീയപാത വികസനം: വീതി 24 മീറ്ററാക്കണമെന്ന് നിർദേശം
1464044
Saturday, October 26, 2024 5:21 AM IST
ചാരുംമൂട്: കൊല്ലം- തേനി ദേശീയപാത 183 നാലുവരിയായി വികസിക്കുമ്പോൾ റോഡിന്റെ വീതി 24 മീറ്റർ ആക്കി ഉയർത്തണമെന്ന് നിർദേശം. ദേശീയപാത ആരംഭിക്കുന്ന കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ഭാഗം 16 മീറ്റർ വീതിയിൽ വികസിപ്പിക്കാനായിരുന്നു ഡി പിആർ തയാറാക്കിയിരുന്നത്.
നിലവിലെ രണ്ടു വരിപ്പാതയുടെ മധ്യത്തിൽനിന്നു ഇരുവശങ്ങളിലും എട്ടു മീറ്റർ വീതിയിൽ വീതികൂട്ടി 12 മീറ്റർ വീതിയിൽ ടാർ ചെയ്യുന്ന പാതയാണ് ലക്ഷ്യമിട്ടിരുന്നത്. ഒന്നരമീറ്റർ വീതിയിൽ നടപ്പാതയും തൊട്ടുചേർന്ന് ഓടയും നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ, കൊല്ലം-തേനി ദേശീയപാതയിൽ നടത്തിയ വാഹനങ്ങളുടെ സാമ്പിൾ ഡാറ്റാ അനാലിസിസ് പ്രകാരം ദിനംപ്രതി നാലു പോയിന്റുകളിലായി പന്ത്രണ്ടായിരത്തോളം വാഹനങ്ങളാണ് കടന്നുപോകുന്നത്.
ആയതിനാൽ 24 മീറ്റർ വീതിയിൽ പാത വികസിപ്പിക്കണമെന്നാണ് കൺസൾട്ടേഷൻ യോഗത്തിൽ ഉയർന്ന പൊതു അഭിപ്രായം.
24 മീറ്ററിലേക്ക് പാത വികസിപ്പിക്കേണ്ട സാധ്യതകളെപ്പറ്റി വിശദമായി പഠിക്കുവാനും ലോകബാങ്ക് നിർദേശിക്കുന്ന പരിസ്ഥിതി സാമൂഹ്യ സംരക്ഷണ മാനദണ്ഡങ്ങൾ കൂടി പരിഗണിച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന ആവാസവ്യവസ്ഥയുടെ സ്ഥാനചലനം അടക്കമുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കുവാനും റിപ്പോർട്ടിന്മേൽ ചർച്ച നടത്തി റോഡിന്റെ വീതിയെ പറ്റി അന്തിമ തീരുമാനം കൈക്കൊള്ളുവാനും കൺസൾട്ടേഷൻ യോഗം നിർദേശിച്ചു.
കൊല്ലം-തേനി ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള അടുത്ത കൺസൾട്ടേഷൻ യോഗം നവംബർ 22ന് കൂടി കൊല്ലം ജില്ലയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുവാനും അതിനുശേഷം ആലപ്പുഴ ജില്ലയുടെ യോഗം കൂടുവാനും തീരുമാനിച്ചു.
താമരക്കുളം വയ്യാങ്കര മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ നീണ്ടുനിൽക്കുന്ന ഭാഗത്തിന്റെ നിലവിലുള്ള അലൈൻമെന്റ് അന്തിമമായിട്ടുണ്ട്. എന്നാൽ, കൊല്ലം ജില്ലയിലെ പെരിനാട് മുതൽ ഭരണിക്കാവ് ഊക്കൻമുക്ക് വരെയുള്ള സ്ഥലത്തേക്ക് ആൾട്ടർനേറ്റ് പ്രൊപ്പോസൽ എന്ന നിലയിൽ ദേശീയപാത വിഭാഗം 30 മീറ്റർ വീതിയിൽ ബൈപാസ് ആണ് നിർദേശിക്കുന്നത്.
പുതിയ ബൈപാസ് നിർമിക്കാനുള്ള കാലതാമസം മുൻനിർത്തി നിലവിലുള്ള റോഡ് പൂർണമായും വികസിപ്പിക്കുക എന്ന നിർദേശം കൊടിക്കുന്നിൽ സുരേഷ് എംപി യോഗത്തിൽ ഉന്നയിച്ചു.
കൊല്ലം തേനി ദേശീയപാത വിസനവുമായി ബന്ധപ്പെട്ട് കൊല്ലം, ആലപ്പുഴ ജില്ലകളിൽ നടത്തേണ്ട ഭൂമി ഏറ്റെടുക്കലിനായി 500 കോടി രൂപ ഇതിനോടകം ഉപിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രാലയം വകയിരുത്തിയിട്ടുണ്ട്. നിലവിൽ പദ്ധതിയുടെ എസ്റ്റിമേറ്റ് 2000 കോടി രൂപയാണെന്ന് ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ യോഗത്തിൽ അറിയിച്ചു.
കൊല്ലം കളക്ടറേറ്റിൽ നടന്ന കൺസൾട്ടേഷൻ യോഗത്തിൽ പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ എംപിമാർ, എംഎൽഎമാർ, പ്രാദേശിക ജനപ്രതിനിധികൾ, ദേശീയപാത, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.